ന്യൂദല്‍ഹി: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്ലി അവതരിപ്പിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിംഗ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതില്‍ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്, എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ബാങ്കുകളും ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പൊളിയുന്നത് തടയാന്‍ നവീന പദ്ധതി കൊണ്ടു വരും. റോഡ് – റെയില്‍ വികസനത്തിന് 2.18 കോടി രൂപ അനുവദിക്കും. 160 വിമാനത്താവളങ്ങള്‍ നവീകരിക്കും. ഓരോന്നിനും 50 മുതല്‍ 100 കോടി വരെ അനുവദിക്കും. ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. പോസ്റ്റ് ഓഫീസുകളില്‍ എടിഎം സൗകര്യം ഏര്‍പ്പെടുത്തും. ഒമ്പത് മേഖലകളില്‍ നികുതി പരിഷ്കാരം നടപ്പിലാക്കുമെന്നും ബജറ്റില്‍ പറയുന്നു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു. വിദേശ നാണയ കരുത്തില്‍ ഭാരതം മുന്‍നിരയിലാണുള്ളത്. രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയില്‍ ഭാരതത്തിന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ഭാരതം നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: