ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ അടിത്തറയിലൂന്നിയാണ് ആലപ്പുഴ നഗരസഭയുടെ നടപ്പുവര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം. 2,23,76,70,600 രൂപ വരവും 2,23,93,44,020 രൂപ ചെലവും 10,04,68,210 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാവ അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണന.
കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ആലപ്പുഴ നഗരത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസഹായവും ബജറ്റില്‍ ഉള്‍പ്പെടുത്തി. അമൃത് കൂടാതെ പ്രൈംമിനിസ്റ്റേഴ്സ് ആവാസ് യോജന, ഇന്നവേറ്റീവ് പ്രോജക്ട് ടൂറിസം മേഖലയിലെ കേന്ദ്രസഹായങ്ങള്‍ എന്നിങ്ങനെ കോടിക്കണക്കിനു രൂപയുടെ സഹായമാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്.
എല്ലാവര്ക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചുവര്‍ഷക്കാലംകൊണ്ട് അയ്യായിരം പേര്‍ക്ക് ഭവനം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഈ വര്‍ഷം ആയിരം വീടുകള്‍ നിര്‍മ്മിക്കുന്നതിന് 30 കോടി വകയിരുത്തി. നഗരത്തിലെ മദ്ധ്യവര്ഗ്ഗത്തില്പ്പെട്ടവര്ക്ക് ഭവനനിര്‍മ്മാണത്തിനും വീടുകള്‍ വാങ്ങുന്നതിനും പലിശ സബ്സിഡിയുള്ള പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കും.
നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും വിതരണ ലൈനുകള്‍ മാറ്റുന്നതിനും 33 കോടി രൂപ അനുവദിച്ചു. നഗരത്തിലെ സാധാരണക്കാക്ക് സൗജന്യ കുടിവെള്ള കണക്ഷന് നല്‍കും. ഇതിന് 25 ലക്ഷം അനുവദിച്ചു. ആര്‍ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണിക്ക് വാട്ടര്‍ അതോറിട്ടിക്ക് 25ലക്ഷം നല്‍കും.
തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡി ആക്കുന്നതിന് 55ലക്ഷം നീക്കിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ ഏറെ താമസിക്കുന്ന നെഹ്റു ട്രോഫി മേഖലയിലേക്ക് ചെറിയ വാഹനങ്ങള്‍ കയറ്റാവുന്ന പാലം നിര്‍മ്മിക്കും. അക്ഷരവട്ടം എന്ന പദ്ധതിയിലൂടെ നാലാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും. ഇതിനായി രണ്ടരക്കോടി രൂപ നീക്കിവച്ചു.
നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി 6.5 കോടി യാണ് അനുവദിച്ചത്. വിശപ്പില്ലാത്ത നഗരം പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. നഗരസഭാ ശാന്തി മന്ദിരത്തില്‍ 1.25 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. നഗരത്തിലെ പ്രധാന നിരത്തുകളില്‍ ടൈലുകള്‍ പാകും.
ഡ്രെയിനേജ് സംവിധാനം നവീകരിക്കുന്നതിന് ആറുകോടി അനുവദിച്ചു. നഗരസഭാ ശതാബ്ദി സ്മാരക കെട്ടിട നിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി രണ്ടുകോടിയാണ് അനുവദിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍ദ്ധന വൃക്കരോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കും.
അറവുശാല നവീകരണത്തിനായി 1.5 കോടിയും സമ്പൂര്‍ണ സാനിറ്റേഷന്‍ പദ്ധതിക്ക് 76 ലക്ഷവും അനുവദിച്ചു. ചാത്തനാട്, വലിയ ചുടുകാട് എന്നിവിടങ്ങളില്‍ ഓരോ ഗാസ് ക്രിമിറ്റോറിയം പുതുതായി സ്ഥാപിക്കും. ഇതിന് 60ലക്ഷം രൂപ വകയിരുത്തി.
നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാനദണ്ഡങ്ങല്‍ പാലിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് ആരോപിച്ച് എല്‍ഡിഎഫ് ബജറ്റവതരണം ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: