ദൃഷ്ട്വാ തം വിസ്മിതം ദേവം ശയാനം വടപത്രകേ
ഉവാച സസ്മിതം വാക്യം വിഷ്ണോ കിം വിസ്മിതോഹ്യസി
മഹാശക്ത്യാ: പ്രഭാവേണ ത്വം മാം വിസ്മൃതവാന്‍ പുരാ
പ്രഭവേ പ്രളയേ ജാതേ ഭൂത്വാ ഭൂത്വാ പുന: പുന:
വ്യാസന് തുടര്‍ന്നു: ഇങ്ങനെ ഭ്രമിച്ച് ആലിലയില്ക്കിടക്കുന്ന വിഷ്ണുവിനോടു ദേവി പറഞ്ഞു: ‘എന്തിനാണ് നീ വിസ്മയിക്കുന്നത്? സൃഷ്ടിപ്രളയങ്ങള്‍ ആവര്‍ത്തിക്കുന്നു. അപ്പോള്‍ നീ വീണ്ടും ജനിക്കുന്നു. മഹാശക്തിപ്രഭാവത്താല് നീയെന്നെ ഓരോ തവണയും വിസ്മരിക്കുകയും ചെയ്യുന്നു. പരാശക്തി നിര്‍ഗ്ഗുണയാണ്. നീയും, ഞാന്‍ പോലും സഗുണമാണ്. സാത്വികമായ എല്ലാ ശക്തികളും എന്റെ പ്രാഭവമായി നീ അറിഞ്ഞാലും.
നിന്റെ പൊക്കിള്‍ത്താമരയില്‍ നിന്നും രജോഗുണസമ്പന്നനായ ബ്രഹ്മാവുണ്ടാവും. അദ്ദേഹമാണ് സകല ലോകങ്ങളെയും സൃഷ്ടിക്കുക. തപസ്സുചെയ്ത് കിട്ടുന്ന ശക്തിയാലാണ് അദ്ദേഹത്തിന് സൃഷ്ടി ചെയ്യാന്‍ കഴിവുണ്ടാകുന്നത്.
മൂന്നുലോകവും രജസ്സിനാല്‍ രക്തവര്‍ണ്ണമാക്കി, പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സു മുതലായ അധിദേവതമാരെയും കൊണ്ടാണ് ബ്രഹ്മാവ് ലോകസൃഷ്ടിചെയ്യുന്നത്. സ്രഷ്ടാവായി ബ്രഹ്മാവും, സ്ഥിതി പരിപാലനത്തിനായി നീയും താമസീശക്തിയെ സ്വാംശീകരിച്ച രുദ്രന് സംഹാരത്തിനായും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഒരു കല്പം അവസാനിക്കുമ്പോള്‍ രുദ്രന് എല്ലാറ്റിനെയും അവസാനിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ സാത്വികശക്തിയായി നിന്റെ അരികില്‍ നില്‍ക്കുകയാണ്. ഹേ മധുസൂദന, ഞാന്‍ നിന്റെ ഹൃദയകമലത്തില്‍ സദാ നിവസിക്കുന്നു എന്നറിയുക.’
അപ്പോള്‍ വിഷ്ണു ചോദിച്ചു: ‘സ്ഫുടാക്ഷരത്തില് ഞാന്‍ അശരീരിയായിക്കേട്ട പരമാര്‍ത്ഥമായ ആ ശ്ലോകാര്‍ദ്ധം ആരാണ് ശബ്ദിച്ചത്? നിര്ധനന് ധനത്തിനായി എന്നതുപോലെ അതറിയാന്‍ എന്നില്‍ കലശലായ ആഗ്രഹമുണ്ട്.’ മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു: മഹാവിഷ്ണോ, ഞാനിപ്പോള്‍ സഗുണയായി അങ്ങേയ്ക്ക് കാണാം എന്നാല്‍ ഈ സഗുണത്തിനു നിദാനമായ നിര്ഗ്ഗുണത്തെ അങ്ങ് കാണുന്നില്ല. നിന്റെ ഹിതാര്ത്ഥമാണ് അത്യന്തം രഹസ്യമായ ഇക്കാര്യം നിന്നെ ആ ദേവി അറിയിച്ചത്. ആ ദേവിയാണ് നിന്നില്‍ ഭാഗവത തത്വം പ്രകടമാക്കിയത്. വേദസാരമായ ഭാഗവതം, സകല ശാസ്ത്ര സാരമാണ്. ഒരിക്കലും മറക്കാനിടയാവാതെ സൂക്ഷിക്കേണ്ട മഹാതത്വമാണിത്. ഏറ്റവും പ്രിയപ്പെട്ടവനാകയാല്‍ ദേവി സ്വയം നിനക്കായി ഈ ഉപദേശം നല്കി എന്നറിയുക. മൂന്ന് ലോകത്തിലും ഇതില്‍ കൂടുതല്‍ അറിയാന്‍ ഒന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: