ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഭാരതത്തിന്റെ സമ്പദ്രംഗത്തിന് ഏഴുമുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിച്ച പശ്ചാത്തലത്തിലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാണ് ഭാരതത്തില്‍ നിലനില്‍ക്കുന്നത്. രാജ്യം അതുകൊണ്ടുതന്നെ സമൂഹത്തിലെ അവസാനത്തെ ആളിന്റെയും ക്ഷേമം ഉറപ്പാക്കുന്ന അന്ത്യോദയ കാഴ്ചപ്പാട് സാധ്യമാക്കുന്ന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് ഏറെ വിശ്വസനീയമാകുകയാണ്. തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റ് കര്‍ഷകക്ഷേമത്തിലും ഗ്രാമീണ വികസനത്തിലും ഊന്നല്‍ നല്‍കുന്നതാണ്. സാമൂഹ്യക്ഷേമമാണ് പ്രധാന ലക്ഷ്യം.
ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍ ലഭ്യത, വിദ്യാഭ്യാസം, തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ് മുതലായവയ്ക്കാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. അതോടൊപ്പം ആരോഗ്യ മേഖലയ്ക്കും ഊന്നല്‍ നല്കി. എല്ലാ ആശുപത്രികളിലും സാധാരണക്കാര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും ബജറ്റ് ഉറപ്പുവരുത്തുന്നു. ഏറ്റവും ഊന്നല്‍ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും നല്കുന്ന ബജറ്റ്, കര്‍ഷക വരുമാനം അഞ്ചുവര്ഷത്തില്ഇരട്ടിയാക്കാനും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനും പ്രാമുഖ്യം നല്കുന്നു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന കര്‍ഷകരെ സഹായിക്കുവാനുള്ളതാണ്. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്കില്‍ ഇന്ത്യ പദ്ധതികള്‍ എല്ലാ മേഖലയിലും വികസനത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും ഉറപ്പാണ്.
കാര്‍ഷിക മേഖലയുടെ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന ബജറ്റ് 40 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം, ഗ്രാമീണ തൊഴിലുറപ്പ്, വരവ് വര്‍ധന ഇവയാണ് ലക്ഷ്യം. 35954 കോടി രൂപ ജല സേചനത്തിനുവേണ്ടി നീക്കിവെച്ചു. പ്രധാനമന്ത്രി കൃഷി യോജനയില്‍നിന്ന് 2385 ലക്ഷം ഹെക്ടറില്‍ ജലസേചനത്തിന് മാറ്റിവക്കും. ജൈവ വള ഉല്‍പ്പാദനം, പരമ്പരാഗത കൃഷി രീതി തുടരല്‍, ദരിദ്രര്‍ക്ക് എല്‍പിജി കണക്ഷന്, ഗ്യാസ് സബ്സിഡി, വിളനാശത്തിന് നഷ്ടപരിഹാരം എന്നിവയ്ക്കായി 27000 കോടി രൂപ പ്രഖ്യാപിച്ചു. ഒന്‍പതുലക്ഷം കോടി രൂപ കര്‍ഷക ക്രെഡിറ്റിനും വിള ഇന്‍ഷുറന്‍സിനും മാറ്റിവച്ചത് ഒരു നവീന ആശയമാണ്.
2.87 ലക്ഷം കോടിയുടെ വിഹിതം പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും നല്കിയിരിക്കുന്നു. ഇത് നിലവിലുള്ളതിന്റെ 228 ശതമാനം വര്‍ദ്ധനവാണ്. 5545 ഗ്രാമങ്ങള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്താനും ലക്ഷ്യമിടുന്നു. ഗ്രാമീണ വികസനത്തിന് 87,960 കോടി നീക്കിവച്ചിരിക്കുന്നു. എല്ലാ വീടുകളിലും എല്‍പിജി എത്തിക്കാനുള്ള പദ്ധതി ഗ്രാമീണ സ്ത്രീകള്‍ക്ക് വലിയ സഹായകരമാകും. ഒരു കോടി 50 ലക്ഷം വീടുകളിലാണ് സ്ത്രീകളുടെ പേരില്‍ സബ്സിഡിയുള്ള ഗ്യാസ് കണക്ഷന് എത്തുക. ഗ്രാമീണ സ്ത്രീകള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചു.
എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴില്‍ സാധ്യത ഉറപ്പിയ്ക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. നാഷണല്‍ സ്കില്‍ വികസന പദ്ധതി മിഷനില്‍ കൂടി 1500 ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ 1700 കോടി രൂപ നീക്കിവെച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. റോഡുകളും ഹൈവേകളും വികസിപ്പിക്കാന്‍ 55,000 കോടി രൂപയാണ് നല്‍കുന്നത്. ഇതിന് പുറമെ 10,000 കിലോമീറ്റര്‍ നാഷണല്‍ ഹൈവേയും നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് ഉല്പ്പാദനമേഖ, തൊഴില്‍ രംഗം, നിര്‍മ്മാണ മേഖല എന്നിവയില്‍ വലിയ കുതിപ്പുണ്ടാക്കും. പോര്‍ട്ടുകള്‍ നവീകരിക്കുക, 160 എയര്‍പോര്‍ട്ടുകള്‍ വികസിപ്പിക്കുക, സമുദ്രത്തില്‍നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുക, ഭക്ഷ്യസംസ്കരണ വ്യവസായം തുടങ്ങുക മുതലായവയും ബജറ്റ് ലക്ഷ്യമിടുന്നു.
കൃഷി, സാമൂഹ്യ സുരക്ഷ, അധിക നികുതി വരുമാനം, വയോജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കും പദ്ധതിയുണ്ട്. റോഡ് വികസനത്തിന് 55,000 കോടിയും ഗ്രാമീണ റോഡ് വികസനത്തിന് 97,000 കോടിയും വകയിരുത്തുമ്പോഴും ആദായ നികുതിയില്‍ വര്‍ധനയില്ല. രാസവള സബ്സിഡി കര്‍ഷകര്‍ നേരിട്ട് നല്കാന് 35984 കോടിയും റോഡ്-റെയില്‍ വികസനത്തിന് സംയുക്തമായി 2.18 ലക്ഷം കോടിയും നീക്കിവച്ചിരിക്കുന്നു. പ്രധാനമന്ത്രി ജന ഔഷധി പദ്ധതിയില്‍ പെടുത്തി 3000 മെഡിക്കല്‍ സ്റ്റോറുകള്‍ കൂടി തുറക്കും. ഇത് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. ജൈവ കൃഷി വികസിപ്പിക്കും. എടിഎം വ്യാപകമാക്കുന്നത് പോസ്റ്റോഫീസ് വഴിയാക്കിയത് പോസ്റ്റല്‍ വകുപ്പിന്റെ പുനരുജ്ജീവനത്തിനും സഹായകമാകും.
160 പഴയ വിമാനത്താവളങ്ങള്‍ നവീകരിക്കും. ആറുകോടി ശൗചാലയങ്ങള്‍ നിര്‍മിക്കും. 2020-ഓടെ എല്ലാവര്ക്കും വീട്, 80,000 സെക്കന്ററി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യല്‍, 75 കോടി ഇലക്ട്രിക് കാര്‍ നിര്‍മാണം, ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം… ബജറ്റിലെ ആസൂത്രണവും പദ്ധതി നിര്‍വഹണ പ്രഖ്യാപനവും ധാരാളമാണ്. ഇത് കാര്‍ഷിക മേഖലയ്ക്ക് വന്‍ കുതിപ്പു നല്കുന്ന ബജറ്റാണ്. സാമൂഹ്യ സുരക്ഷയ്ക്ക് ആക്കം കൂട്ടുന്ന ബജറ്റാണ്. എല്ലാ തലത്തിലും ഏതുര്ത്ഥത്തിലും സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ബജറ്റാണ്. ഇതിലൂടെ ഭാരതത്തെ ലോകത്തിലെ ഏറ്റവും സമൃദ്ധമായ രാജ്യമാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതു സാധ്യമാണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: