ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് 69,18,86,705 വരവും 63,51,05,000 ചെലവും 5,67,81,705 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ദലീമ ജോജോ അവതരിപ്പിച്ചു. അരൂരില്‍ എസ്സി എസ്ടി വിഭാഗക്കാര്‍ക്കായി പഞ്ചായത്തിന്റെ സഹകരണത്തോടെ ഫ്ളാറ്റ് സംവിധാനം നിര്‍മ്മിക്കും.
തുറവൂരിലെ പടക്ക നിര്‍മ്മാണ തൊഴിലാളികള്‍ക്കായി സംഘടിത പടക്ക നിര്‍മ്മാണ ശാല സ്ഥാപിക്കും. കായികരംഗത്ത് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഗ്രൗണ്ടുകള്‍ ടര്‍ഫുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ ഇവ ഉള്ക്കൊള്ളിച് പൊതുവായ കായിക വിനോദ സമുച്ചയംസ്ഥാപിക്കും. അര്‍ബുദ നിര്‍ണയത്തിനായി സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ്, ശീതീകരിച്ച പച്ചക്കറി സംഭരണ ശാല, സ്കൂളുകള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനുതകുന്ന പഠന മുറികള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
മാലിന്യസംസ്കരണം, ജൈവവള നിര്‍മ്മാണം, തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണം, മഴവെള്ള- മലിനജലം നിര്‍ഗ്ഗമന സംവിധാനങ്ങള്‍, ആധുനിക അറവുശാലാ നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
കുടിവെള്ള വിതരണത്തിന് ഒരുകോടി, പ്രത്യേക ആരോഗ്യപദ്ധതികള്‍ക്ക് 3.2 കോടി, ഹൈസ്കൂള്‍ വിദ്യാഭ്യാസമേഖലയ്ക്ക് രണ്ടേമുക്കാല്‍ കോടി, വനിതാ ക്ഷേമ പരിപാടിക്ക് മുക്കാല്‍ കോടി, ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണത്തിന് അരക്കോടി, കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് 8.7 കോടിഎന്നിങ്ങനെയാണ് വകകൊള്ളിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: