ഇടുക്കി: കട്ടപ്പനയില്‍ മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്നു കട്ടപ്പന പോലിസ് പറഞ്ഞു. കട്ടപ്പന ഇടുക്കിക്കവല നെടുമ്പുറത്ത് ടോമി (കൗസല്യ ടോമി)യെ മര്‍ദിച്ച കേസില്‍ എറണാകുളം പിണ്ടിമന വടയാത്ത് ലിബു (23),കുട്ടമംഗലം നെല്ലിമറ്റം കല്ലുവെട്ടുകുഴിയില്‍ ബെന്നി മാത്യു (21), നേര്യമംഗലം കുന്നത്തുവീട്ടില്‍ ബേസില്മോന് (23) എന്നിവരെയാണ് കട്ടപ്പന സിഐ: ബി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ക്വട്ടേഷന്‍ നല്കിയ യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ ഒളിവിലാണ്. കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. എറണാകുളം സ്വദേശിയും ടോമിയും തമ്മില്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. എറണാകുളം സ്വദേശിയില്‍ നിന്ന് ബേസിലാണ് ക്വട്ടേഷന്‍ പിടിച്ചത്. തുടര്‍ന്നു കട്ടപ്പനയില്‍ എത്തിയ സംഘം ടോമിയെ പിടികൂടി കോതമംഗലം ഭാഗത്തുള്ള വീട്ടില്‍ എത്തിച്ച് മര്‍ദിച്ചു. അഞ്ചര പവന് തൂക്കമുള്ള സ്വര്‍ണമാലയും രണ്ട് സ്വര്‍ണ മോതിരവും എടിഎം. കാര്‍ഡും കൈക്കലാക്കി. എംടിഎം പിന്‍നമ്പര്‍ നല്കാന് വിസമ്മതിച്ചതോടെ ടോമിയെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. നമ്പര്‍ മനസ്സിലാക്കിയശേഷം 18നു ടോമിയെ കോതമംഗലം ഗവ. ആശുപത്രിയില്‍ എത്തിച്ചശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ടോമി കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പല ആശുപത്രിയിലും ചികിത്സ തേടി. കട്ടപ്പനയില്‍ തിരിച്ചെത്തിയ ശേഷം ടോമി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: