തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി 4 ലേക്കു മാറ്റി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ പരിശോധനാ സംഘത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായാണ് ഇന്നലെ ഹര്‍ജി മാറ്റിവെച്ചത്. പി.ജയരാജന് ഇപ്പോള്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 23ന് ഇരുകക്ഷികളുടെയും വാദം കേട്ട കോടതി ഹരജി പരിഗണിക്കുന്നത് ഇന്നലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം അഭിഭാഷകന് കെ.വിശ്വന് ജയരാജനെ വേണമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായത്തോടെ ചോദ്യം ചെയ്യാമെന്ന് ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വൈദ്യപരിശോധനയില്‍ ജയരാജന് ഗുരുതരമായ രോഗങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത്തരം രീതികള്‍ നിയമ ധാര്‍മികതയെ കളിയാക്കുന്നതിന് തുല്യമാണെന്നും സിബിഐ അഭിഭാഷകന് എസ്.കൃഷ്ണ കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. മാര്‍ച്ച് 11 വരെയാണ് ജില്ലാ സെഷന്‍സ് കോടതി പി.ജയരാജനെ റിമാന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: