കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യത്തെ വൈദ്യുതപദ്ധതിയായ ബാരാപോള്‍ ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. പാലത്തിന്‍കടവ് സെന്റ് ജോസഫ് പളളി അങ്കണത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
ഏത് വികസനത്തിന്റെയും അടിസ്ഥാനഘടകം വൈദ്യുതിയാണെന്നും അതിനാല്‍ ആവശ്യത്തിന് വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്‍കിട പദ്ധതികള്‍ക്ക് അനുമതി കിട്ടാന്‍ പ്രയാസമായ സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ വൈദ്യുതി ആവശ്യം നിറവേറ്റാനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇതിനാവശ്യമായ പദ്ധതികളും സജ്ജീകരണങ്ങളും നടപ്പിലാക്കിവരികയാണ്. അയല്‍ സംസ്ഥാനങ്ങളിലെല്ലാം നാലും അഞ്ചും മണിക്കൂര്‍ പവര്‍കട്ടാണ്. കേരളം മാത്രമാണ് പവര്‍കട്ടില്ലാത്ത സംസ്ഥാനം.
700-800 മെഗാവാട്ട് വൈദ്യുതിയാണ് നമ്മള് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12% കുറവാണ് റിസര്‍വോയറില്‍ ഇപ്പോഴുളള വെളളം. പുറത്ത് നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ 25 വര്‍ഷത്തേക്കുളള കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ വര്‍ഷം കേരളത്തില്‍ സോളാര്‍ പദ്ധതികളിലൂടെ 300 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോട് 200 മെഗാവാട്ടിന്റെ സോളാര്‍ പ്രൊജക്ട് പൂര്‍ത്തിയായി വരുന്നു. ഇതില്‍ 50 മെഗാവാട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. 9 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിലൊന്നാണ് ഉദ്ഘാടനം ചെയ്ത ബാരാപോള്‍ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ബാരാപോളില്‍ അനുബന്ധമായി നിര്‍മ്മിക്കുന്ന നാലു മെഗാവാട്ടിന്റെ സൗരോര്‍ജ വൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, മാര്‍ഗരറ്റ് ജോസ്, അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, ഫാ.ഡയസ് തുരുത്തിപ്പള്ളി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്ഇബി ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എം.ശിവശങ്കര്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡ് ഡയറക്ടര്‍ (ജനറേഷന് & എച്ച്ആര്‍എം) സി.വി.നന്ദന് റിപ്പോര്‍ട്ടും ചീഫ് എഞ്ചിനീയര്‍ ആര്.സുകു സോളാര്‍ എനര്‍ജി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ പി.സുചിത്ര നന്ദി പറഞ്ഞു.
15 മെഗാവാട്ട് സ്ഥാപിത ശേഷിയുളളതാണ് ബാരാപോള്‍ പദ്ധതി. പദ്ധതിയുടെ വിയര് സൈറ്റില്‍ നിന്നും കനാല്‍ വഴി ഫോര്വെ ടാങ്കില്‍ ജലം നിറച്ച് പെന്‍സ്റ്റോക്ക് പൈപ്പ് വഴി ജലം കടത്തിവിട്ട് 3 ടെര്‍ബൈനുകള്‍ കറക്കിയാണ് വൈദ്യുതി ഉല്പാദനം നടത്തുന്നത്. പുഴയില്‍ അണകെട്ടാതെയും വെള്ളം തടഞ്ഞു നിറുത്താതെയും ട്രഞ്ചിനീയിംഗ് രീതിയില്‍ പണിയുന്ന ഇന്ത്യയിലെ ഏറ്റവും വലുതും കേരളത്തിലെ ആദ്യത്തേതുമായ ജല വൈദ്യുത പദ്ധതിയാണ് ഇത്. പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദനമാണ് ലക്ഷ്യം. 33 കെ വി ഭൂഗര്‍ഭ കേബിള്‍ വഴി ഇരിട്ടി 110 കെവി സബ്സ്റ്റേഷനില്‍ എത്തിച്ചായിരിക്കും വൈദ്യുതി വിതരണം. 2010 നവംബര്‍ 20 നാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്.
ഇതിനൊപ്പം പദ്ധതിയുടെ കനാല്‍ ടോപ്പിലും കനാല്‍ ബാങ്കിലും സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയം വഴി നാല് മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയും ഉല്പാദിപ്പിക്കും. ഈ പദ്ധതി 2016 മെയ് മാസത്തില്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: