കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരിന്റെയും വടക്കന്കേരളത്തിന്റെയും വികസനചരിത്രം തിരുത്തിക്കുറിക്കപ്പെടാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളം വരുന്നതോടെ വടക്കന്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. കൈത്തറി മേഖലയില്‍ കുതിച്ചുചാട്ടമാണ് വരാന്‍ പോകുന്നത്. അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍വരും. കൊച്ചുകേരളത്തില്‍ നാലാമത് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതയെക്കുറിച്ച് മുമ്പ് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ വന്നാല്‍ കണ്ണൂരിനായിരിക്കും ഒന്നാം സ്ഥാനമെന്നാണ് രേഖകള്‍ സൂചിപ്പിച്ചത്.
കേരളത്തിലെ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥലമെടുപ്പാണ് പ്രശ്നമെങ്കില്‍ ഇവിടെ അക്കാര്യത്തില്‍ വലിയ വിഷമമുണ്ടായില്ല. ഈ വര്‍ഷം സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നും വിമാനം പറന്നുയരും. ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പ്രയത്നിച്ച മുന്‍ വ്യോമയാന വകുപ്പ് മന്ത്രി സി.എം.ഇബ്രാഹിം ഉള്‍പ്പെടെയുളളവരുണ്ട്. വികസന കാര്യത്തില്‍ അനാവശ്യ വാദഗതികളും സമരങ്ങളും നടത്തി വികസനം മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്സൈസ് തുറമുഖ വകുപ്പ് മന്ത്രിയും വിമാനത്താവള ചുമതയുളള മന്ത്രിയുമായ കെ ബാബു അധ്യക്ഷത വഹിച്ചു. ഇത് ഉദ്ഘാടനമാണെന്ന് പറഞ്ഞിട്ടില്ലെന്നും പരീക്ഷണ പറക്കല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റങ്ങള്‍ രചിച്ച അഞ്ച് വര്‍ഷമാണ് പൂര്‍ത്തിയാകുന്നതെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മന്ത്രി കെ.പി.മോഹനന്, മന്ത്രി ആര്യാടന് മുഹമ്മദ്, മുല്ലപ്പളളി രാമചന്ദ്രന് എംപി, എംഎല്‍എമാരായ എ.പി.അബ്ദുളളക്കുട്ടി, സണ്ണി ജോസഫ്, കെ.എം.ഷാജി, മുന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സി.എം.ഇബ്രാഹിം, മുന്‍ മന്ത്രി കെ.സുധാകരന്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ഐജി ദിനേന്ദ്ര കശ്യപ്, സബ് കലക്ടര്‍ നവജോത് ഖോസ, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, പരീക്ഷണപ്പറക്കലില്‍ വിമാനം പറത്തിയ കണ്ണൂരുകാരനായ എയര്‍മാര്‍ഷല്‍ ആര്.നമ്പ്യാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കിയാല്‍ എംഡി ജി.ചന്ദ്രമൗലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിവില്‍ ഏവിയേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന് സ്വാഗതവും ചീഫ് പ്രൊജക്ട് എഞ്ചിനീയര്‍ കെ.പി.ജോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: