കണ്ണൂര്‍: 1892 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം. രണ്ടാം ഘട്ടത്തില്‍ 3400 മീറ്ററും തുടര്‍ന്ന് മൂന്നാം ഘട്ടത്തില്‍ 4000 മീറ്ററും റണ്‍വെ നിര്‍മ്മിക്കാനാണ് ഉദ്ദേശം.
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കര്‍ ഭൂമിയില്‍ 1278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കര്‍ ഭൂമിയില്‍ 612.12 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. പദ്ധതിയുടെ ഉദ്ഘാടനം 2014 ഫെബ്രുവരി 2 ന് മട്ടന്നൂര്‍ നിവാസികളെ സാക്ഷിയാക്കി എ.കെ. ആന്റണിയാണ് നിര്‍വ്വഹിച്ചത്. ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണ ഉദ്ഘാടനംമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2014 ജൂലൈ 5 ന് നിര്‍വ്വഹിച്ചു. കിയാല്‍ പ്രൊജക്ട് ഓഫീസ് 2012 ഡിസംബര്‍ 6 ന് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം 2013 ആഗസ്ത് 20 നും ഉദ്ഘാടനം ചെയ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാര്‍-35%, പൊതുമേഖലാ സ്ഥാപനങ്ങള്‍-25%, എയര്‍പോര്‍ട്ട് പിഎസ്യു-10%, സ്വകാര്യപങ്കാളിത്തം-30% എന്നിങ്ങനെയാണ് ഓഹരികള്‍. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി മൂലധനമായി 1000 കോടി രൂപയുടെ സമാഹരണത്തിനായി 2014 ഏപ്രില്‍ 4 നാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രമോഷന് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കാനറാ ബാങ്ക് നയിക്കുന്നതും ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ പങ്കാളികളുമായ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയിനത്തില്‍ 892 കോടി രൂപ സമാഹരിക്കുന്നതിന് ധാരണാപത്രം 2015 മെയ് 21 ന് ഒപ്പുവെച്ചു. ബി.പി.സി.എല്ലുമായി 170 കോടിരൂപയുടെ ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുള്ള ധാരണാപത്രം 2012 ജൂലൈ 24നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി 100 കോടി രൂപക്കുള്ള ധാരണാപത്രം 2015 ജൂണ്‍ 24 നും മെറ്റീരിയോളജിക്കല്‍ സര്‍വ്വീസിന് വേണ്ടി മെറ്റീരിയോളജിക്കല്‍ വകുപ്പുമായി ധാരണാപത്രം 2014 സെപ്തംബര്‍ 17 നും ഒപ്പുവെച്ചു. എ.ടി.എഫ് എയര്‍ക്രാഫ്റ്റ് ഫ്യൂവല്‍-ഫാം നടത്തുന്നതിനായി ബിപിസിഎല്‍-കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ജോയന്റ് വെന്‍ഞ്ച്വര്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.
2014 -15 ല്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമായി യാത്ര ചെയ്തവരുടെ എണ്ണം 1.30 കോടിയാണ്. പാസഞ്ചര്‍ ട്രാഫിക്കില്‍ 8.6% വളര്‍ച്ചയാണ് ഡിജിസിഎ കണക്കാക്കിയിരിക്കുന്നത്. ഈ വസ്തുതകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: