കണ്ണൂര്‍: ദളിത് വിഭാഗത്തില്‍പ്പെട്ട പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖക്ക് വീട് വെക്കാന്‍ സ്ഥലം നല്കാന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി അട്ടിമറിച്ച് സ്ഥല നല്കാതിരിക്കാന് അധികൃതര്‍ ബോധപൂര്‍വ്വം നീക്കം നടത്തുന്നതായി ആക്ഷേപം. സിപിഎം പീഢനം കാരണം ചിത്രലേഖക്ക് എടാട്ട് താമസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇവര്‍ക്ക് പ്രത്യേക സ്ഥലം അനുവധിച്ചത്. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും, സെക്രട്ടേറിയറ്റിന് മുന്നിലും ചിത്രലേഖയും കുടുംബവും നടത്തിയ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചിത്രലേഖക്ക് വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചിറക്കല്‍ വില്ലജിലെ പുഴാതിയിലെ റി.സ 17/4 ല്‍പ്പെട്ട ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള 74 സെന്റ് ഭൂമിയില്‍ നിന്ന് 5 സെന്റ് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, തഹസില്‍ദാര്‍ക്കും, ജലവിഭവ വകുപ്പിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തഹസില്‍ദാരെ നേരിട്ട് കണ്ട ചിത്രലേഖയോട് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് എന്‍ഒസി ലഭിക്കാത്തതിനാല്‍ ഭൂമി നല്‍കാനാവില്ലെന്നാണ് അറിയിച്ചത്. തനിക്ക് ഭൂമി നല്‍കുന്നത് നീട്ടിക്കൊണ്ട് പോകാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ചിത്രലേഖ പറയുന്നത്. ചിത്രലേഖക്ക് ഭൂമിനല്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്കും നേരത്തെ തന്നെ അയച്ചിരുന്നു. ഇത് മറികടന്ന് കൊണ്ടാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ശത്രുതാപരമായ നടപടി സ്വീകരിക്കുന്നത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയെയും കലക്ടറെയും നേരിട്ട് കാണാനാണ് ചിത്രലേഖയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: