തലശ്ശേരി: നഗരത്തിലെ പ്രധാന റോഡരികില്‍ നിറയെ ഉയര്‍ന്നുവന്നിട്ടുള്ള തട്ടുകളില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണ വസ്തുക്കള്‍ വില്പന നടത്തുന്നതെന്ന പരാതി വര്‍ദ്ധിച്ചുവരികയാണ്. അഞ്ച് രൂപയ്ക്ക് ചായയും എണ്ണ പലഹാരങ്ങളും നല്‍കിവരുന്ന തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ പദവിവരെ നേടിയട്ടുള്ള തട്ടുകടകള്‍ തലശ്ശേരി ബസ്സ്റ്റാന്റില് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ തട്ടുകടകളില്‍ പരിശോധന നടത്തുവാനോ ഇവിടെ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുവാനോ ആരും തയ്യാറാവുന്നില്ല. നഗരസഭയില്‍ വിവിധ ഭാഗങ്ങളിലായി ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വഴിയോര കച്ചവടക്കാരെ ഇവര്‍ കണ്ടഭാവം നടിക്കാറില്ല. ഇതിന് കാരണം മുറതെറ്റാതെ തട്ടുകടക്കാരില്നിന്ന് മാസപ്പടി ലഭിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.
മുഴുവന്‍ സമയവും പൊടിപാറുന്ന ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ തുറന്നുവെച്ച എണ്ണ പലഹാരങ്ങളും മറ്റു തട്ടുകടകളില്‍ ചൂടോടെയാണ് വിറ്റഴിക്കപ്പെടുന്നത്. ഇവര്‍ എവിടെനിന്നാണ് ശുദ്ധജലം കൊണ്ടുവരുന്നതെന്നു പോലും ആരും ശ്രദ്ധിക്കാറില്ല. ബീഫ് ഫ്രൈ മുതല്‍ പുട്ടും പൊറാട്ടയും വരെ സ്റ്റാര്‍ പദവിയുള്ള തട്ടുകടയില്‍ വില്ക്കപ്പെടുന്നുണ്ട്.
കൂടാതെ ഉപയോഗ്യശൂന്യമായ പച്ചക്കറികളും പഴങ്ങളും തുണിത്തരങ്ങളുമൊക്കെ ഇവിടെ വില്‍ക്കപ്പെടുന്നത് റോഡരികില്‍ മാത്രമല്ല ചിലപ്പോള്‍ റോഡില്‍ തെന്നയാണ്. പൊതുവേ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന തലശ്ശേരി നഗരത്തില്‍ ഇത്തരം കച്ചവടക്കാരെ ഒരു പ്രത്യേക ഭാഗത്ത് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഉന്തുവണ്ടി മുതല്‍ ടെംപോ വാഹനം വരെ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുന്നതിനാല്‍ ഇത്തരം വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് നിര്‍ത്തുന്നതും കച്ചവടം നടത്തുന്നതും. ഇത് ചില സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഉപദ്രവകരമായി ഭവിക്കുന്നു. ഇനി ഇവരുടെ ശല്യം കാരണം ആരെങ്കിലും പ്രതികരിക്കാന്‍ തയ്യാറായാല്‍ അത്തരക്കാരെ സംഘടിതമായി വഴിയോരകച്ചവടക്കാര്‍ കൈകാര്യം ചെയ്യുന്നതും അപമാനിക്കുന്നതും നിത്യ സംഭവമാണ്. അതിനാല്‍ ഇത്തരം അനധികൃത കച്ചവടക്കാരെ ശ്രദ്ധിക്കുവാന്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗവും ട്രാഫിക് പോലീസുകാരും ഈ വേനല്‍കാലത്തെങ്കിലും തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ലക്ഷങ്ങള്‍ മാനുഷവും ആയിരങ്ങള്‍ വാടകയും നല്കി നഗരസഭാ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന തലശ്ശേരിയിലെ ഹോട്ടലുകളിലും ആരോടും ഒരു പ്രതിബദ്ധതയുമില്ലാതെ വൈകുന്നേരങ്ങളില്‍ എത്തിച്ചേരുന്ന തട്ടുകടകളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഒരേ വിലതന്നെയാണ് ഈടാക്കുന്നതെന്ന കാര്യവും തലശ്ശേരിയിലെ മാത്രം പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: