തിരുവനന്തപുരം: വിശ്വകര്‍മ്മജരുടെ ക്ഷേമത്തിനായി ആര്‍ട്ടിസാന്‍ വകുപ്പു രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. വിശ്വകര്‍മ്മ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ചു നിന്ന് വിലപേശാനുള്ള കഴിവ് ആര്‍ജിക്കണം.
വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന വിശ്വകര്‍മ്മ മഹാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മ്മ സമൂഹം ഒരു കുടക്കീഴില് അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ മഹാസഖ്യം എന്നത് യാന്ത്രികമായ കൂടിച്ചേരലല്ല. ഹൃദയപൂര്‍വ്വമായ ബന്ധമാണ്. ന്യായമായ ആവശ്യങ്ങള്‍ നിരന്തരം ഉന്നയിച്ചിട്ടും അധികാരികളില്‍ നിന്നവയൊക്കെ നേടിയെടുക്കാനാകാത്തത് ഒന്നിച്ചുനില്ക്കാത്തതുകൊണ്ടാണ്.
വിശ്വകര്‍മ്മജര്‍ പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താക്കളാണ്. സാങ്കേതികവിദ്യകള്‍ പോലും ഉണ്ടായത് വിശ്വകര്മ്മജരില്നിന്നാണ്. ഭഗവത്ഗീതയുടെ അവസാന ശ്ളോകത്തില്‍ പറയുന്നത് ധനുസേന്തിയ അര്ജുനന് ഉള്ളിടത്താണ് വിജയം എന്നാണ്.
വിശ്വകര്‍മ്മജര്‍ തങ്ങളുടെ സാങ്കേതിക പരിജ്ഞാനം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കണം. നമ്മുടെ പൂര്‍വികര്‍ പച്ചിലയും പച്ചവെള്ളവും കഴിച്ച് വളര്‍ത്തിയ സംസ്കാരമാണിത്. നമ്മുടെ പൈതൃകമാണിത്. കര്‍മ്മം നിലനിര്‍ത്താന്‍ കര്മ്മജരുണ്ടാകണം. അതിനാല്‍ വാസ്തുവിദ്യാ നിര്‍മ്മാണ ശാസ്ത്രം പഠിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഓണവില്ല് നിര്‍മ്മിക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മഹാ സഖ്യത്തിന്റെ ആവശ്യങ്ങളോട് നൂറു ശതമാനം കലവറയില്ലാത്ത പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി.സമ്മേളനം മുന്‍മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ സഭ സംസ്ഥാന ചെയര്മാന് ഡോ. പി. എന്‍.ശങ്കരന് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ സിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്ന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍, സംസ്ഥാന പ്രസിഡന്റ് ടി. എം. പത്മനാഭന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു, പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി പ്രസിഡന്റ് കെ. വിജയന്, മഹിളാ സമാജം സംസ്ഥാന സെക്രട്ടറി ലീലാമണി, തിരുവനന്തപുരം താലൂക്ക് യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാളയത്തുനിന്ന് ആരംഭിച്ച കൂറ്റന്‍ പ്രകടനം പുത്തരിക്കണ്ടത്ത് എത്തിയശേഷമാണ് സമ്മേളനം ആരംഭിച്ചത്. പ്രകടനത്തില്‍ ആയിരക്കണക്കണക്കിന് പ്രവര്‍ത്തകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: