തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ഹോപ്പ് പ്ലാന്റേഷന് 573 ഏക്കര്‍ മിച്ചഭൂമി പതിച്ചുനല്കാന് സര്‍ക്കാര്‍ ഉത്തരവ്. താലൂക്ക് ലാന്റ് ബോര്‍ഡും ഹൈക്കോടതിയും മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ ഭൂമിയാണ് ചട്ടവിരുദ്ധമായി ഹോപ്പ് പ്ലാന്റേഷന് പതിച്ചുനല്കാന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്.
തമിഴ്നാട് നീലഗിരി ആസ്ഥാനമായ ഹോപ്പ് പ്ലാന്റേഷന്റെ കൈവശം 4219.26 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ പീരുമേട്,ഏലപ്പാറ വില്ലേജുകളില്‍പ്പെടുന്ന 724.01 ഏക്കര്‍ ഭൂമി താലൂക്ക് ലാന്റ് ബോര്‍ഡ് മിച്ചഭൂമിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഹോപ്പ് പ്ലാന്റേഷന് 2005ല്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹൈക്കോടതിയും താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഹോപ്പ് പ്ലാന്റേഷന് സുപ്രീംകോടതിയില്‍ അപ്പില്‍ പോയി. സുപ്രീംകോടതിയും വിധി ശരിവയ്ക്കുന്ന ഘട്ടത്തില്‍ ഭൂപരിഷ്കരണ നിയമത്തിലെ 5.81 (30) പ്രകാരം കൈവശമുള്ള മിച്ചഭൂമിക്ക് സര്‍ക്കാരില്‍നിന്നും തങ്ങള്‍ ഇളവ് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് ഹോപ്പ് പ്ലാന്റേഷന് കേസില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു. സുപ്രീംകോടതി സര്‍ക്കാരിനെ സമീപിക്കാമെന്ന നിര്‍ദ്ദേശത്തോട് യോജിക്കുകയും ചെയ്തു. എന്നാല്‍ മിച്ചഭൂമി സെക്ഷന്‍ 8.81 (3) പ്രകാരം ഇളവുനേടാനാകില്ലെന്ന വസ്തുത സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചതുമില്ല.
ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം ഒരു സ്വകാര്യ വ്യക്തി വിലകൊടുത്ത് വാങ്ങുന്ന ഭൂമി സീലിംഗ് പരിധി കഴിഞ്ഞാല്‍ (അതായത് 15 ഏക്കറിനുമുകളിലായാല്) അത് പൊതുജനോപകാരപ്രദമായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കും. ഇത് മറയാക്കിയാണ് ഹോപ്പ് പ്ലാന്റേഷന് സര്‍ക്കാരിനെ സമീപിക്കുമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. മിച്ചഭൂമിക്ക് ഒരിക്കലും ഇത്തരം ഇളവ് സാധ്യമല്ല. അതുമാത്രവുമല്ല 2015-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് പുറത്തിറക്കിയ ഉത്തരവില്‍ സ്വകാര്യവ്യക്തികള്‍ വിലയ്ക്ക് വാങ്ങിയ ഭൂമി സീലിംഗ് പരിധിക്ക് പുറത്താണെങ്കില്‍ ഇളവ് നല്‍കുന്നതിന് 10 കോടിയുടെ നിക്ഷേപമോ കുറഞ്ഞത് 20 പേര്‍ക്ക് തൊഴില്‍ നല്കുന്നതോ ആയ സംരംഭം ഉണ്ടാവണമെന്നും നിര്‍ബന്ധമാക്കിയിരുന്നു.
സെക്ഷന്‍ 81(3)ഉത്തരവ് മറയാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മിച്ചഭൂമി ഹോപ്പ് പ്ലാന്റേഷന് പതിച്ചുനല്‍കിയത്. സര്‍ക്കാരിന് ഹോപ്പ് പ്ലാന്റേഷന്റെ അപേക്ഷ നിരസരിക്കാന് വ്യക്തമായ നിയമം മുന്നില്‍നില്‍ക്കേ അതു മറച്ചുവച്ചാണ് 573 ഏക്കര്‍ വിട്ടുകൊടുക്കാന്‍ ഉത്തരവായത്. മറ്റൊരു വിചിത്രമായ വസ്തുത 724 ഏക്കറില്‍ അവശേഷിക്കുന്ന 151 ഏക്കര്‍ പ്ലാന്റേഷന് തിരിച്ചെടുക്കണമെന്നും അത് പൊതുസംരംഭത്തിനായി മാറ്റിവയ്ക്കണമെന്നുമാണ്. ഈ 151 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കായുള്ള ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിക്കണമെന്നോ ഭൂരഹിതര്‍ക്ക് നല്‍കണമെന്നോ പറയാതെ പൊതുസംരംഭങ്ങള്ക്കായി മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇതിന്റെ പേരില്‍ വീണ്ടും ഹോപ്പ് പ്ലാന്റേഷനു ബാക്കിയുള്ള ഭൂമി കൂടി വിട്ടുകൊടുക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ്. ഭൂരഹിതര്‍ക്കായി മൂന്നുസെന്റ് സ്ഥലം സര്‍ക്കാര്‍ വിലയ്ക്കുവാങ്ങാന്‍ നടക്കുമ്പോഴാണ് 724.01 ഏക്കര്‍ മിച്ചഭൂമി നിയമങ്ങള്‍ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഭൂ മാഫിയയ്ക്ക് പതിച്ചു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: