പോത്തന്‍കോട്: കണിയാപുരത്ത് സിംഗപ്പൂര്‍ ജംഗ്ഷന് സമീപം ചിറയിന്‍കീഴ് റോഡിലെ പാലത്തിനോട് ചേര്‍ന്ന് പൈപ്പ് പൊട്ടി വെള്ളം ഒലിച്ച് പോയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വെളുപ്പിന് 3.30 ഓടു കൂടി അതുവഴി ക്ഷേത്ര ദര്‍ശനത്തിന് പോയ സുരേന്ദ്രനാണ് റോഡ് തകര്‍ന്നത് ആദ്യം കണ്ടത്. ഉടന്‍ സുരേന്ദ്രന് പാലത്തിന് സമീപം താമസിക്കുന്ന സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ റാഫിയെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ റാഫിയും മകനും സുരേന്ദ്രനും ചേര്‍ന്ന് സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ ഇരുവശങ്ങളിലും നിന്ന് വാഹനങ്ങള്‍ ചെറുത്ത് നിര്‍ത്തി പാലത്തിന് ഇരുവശങ്ങളിലും തടികള്‍ കൊണ്ട് കെട്ടി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗതാഗതം തടഞ്ഞില്ലായിരുന്നുവെങ്കില്‍ രാവിലെ നിറയെ യാത്രക്കാരുമായി ചിറയിന്‍കീഴ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും സമാന്തര സര്‍വ്വീസ് വാഹനങ്ങളും ദുരന്തത്തില്പ്പെടുമായിരുന്നു.
പാലത്തിന് സമീപത്തു കൂടിയുള്ള ജപ്പാന് കുടിവെള്ള പൈപ്പാണ് പൊട്ടിയത്. വലിയ പൈപ്പായതിനാല്‍ വെള്ളം ശക്തിയില്‍ ഒഴുകിയതിനാല്‍ റോഡിലെ മണ്ണ് ഒലിച്ച് പോയതിനാല്‍ തുരങ്കംപോലെയായിരുന്നു റോഡ്. മുകളിലുള്ള ടാര്‍ മാത്രമാണ് ഒലിച്ച് പോകാതിരുന്നത്. ഇതു കാരണം വരുന്ന വാഹനങ്ങള്‍ക്കും അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വലിയ മണ്പൈപ്പാണ് പൊട്ടിയത്.
പാലത്തിന് സമീപം ഇരു സൈഡിലും റോഡ് വീതി കൂട്ടുന്ന പണി ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ജോലിക്ക് വേണ്ടി റോഡിനിരുവശങ്ങളിലുമുള്ള മണ്ണ് നീക്കം ചെയ്തപ്പോള്‍ ഇതു വഴി സ്ഥാപിച്ചിരുന്ന പൈപ്പ് താണ് ഇളകി വീണതാകാം കാരണമെന്ന് കരുതുന്നു. രാവിലെ 8 മണിയോടു കൂടിയാണ് പൈപ്പ് പൂര്‍ണ്ണമായി അടച്ച് ജലവിതരണം നിര്‍ത്തിയത്. അപകടത്തെത്തുടര്‍ന്ന് പാലം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: