ന്യൂദല്‍ഹി: വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഇന്നാരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം കേരളാ ഘടകത്തെ അറിയിക്കും. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെയും സംസ്ഥാന സമിതിയിലെയും ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം. ഇതോടെ പാര്‍ട്ടി വിഎസിന് കീഴടങ്ങിയിരിക്കുകയാണ്.
ജനവികാരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെങ്കില്‍ വി.എസ്. അച്യുതാനന്ദനെ മത്സരരംഗത്ത് നിലനിര്‍ത്തണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇരുവരും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയിട്ടുണ്ട്. എങ്കിലും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനങ്ങളുയരാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുകയാണെങ്കില്‍ താന്‍ മത്സരരംഗത്തുനിന്നും വിട്ടുനില്‍ക്കുമെന്ന സൂചന വിഎസ് കേന്ദ്രനേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. മത്സരരംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് അറിയിക്കുമെന്നാണ് വിഎസ് കഴിഞ്ഞ ദിവസം നല്കിയ മറുപടി. വിഎസിന് സീറ്റു നല്‍കേണ്ടെന്ന തീരുമാനം ഉണ്ടായാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവെന്നും വാര്‍ത്തകള്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: