കൊല്ലം: രാഷ്ട്രദ്രോഹികള്‍ക്ക് വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ മുഖംമൂടിധാരികളാണെന്ന് സാമൂഹികപ്രവര്ത്തകന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ചിന്നക്കടയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ദേശരക്ഷാസദസ്സില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജീവിക്കുന്നവര്‍ ദേശീയവാദികളാകണം. ജെഎന്‍യുവില്‍ നടന്നത് പുരോഗമനമല്ല. പച്ചയായ രാഷ്ട്രദ്രോഹ പ്രവര്‍ത്തനമാണ്. അവര്‍ വിളിച്ചത് ഭാരതാമാതാവ് വിജയിക്കട്ടെയെന്നല്ല. ഭാരതം നശിക്കട്ടെയെന്നാണ്. കാശ്മീരിനെയും കേരളത്തിനെയും സ്വതന്ത്രമാക്കണമെന്ന് അവര്‍ ഉറക്കെ വിളിച്ചു. ഇത് പുരോഗമനമാണോ എന്ന് ഇവിടുത്തെ ഇടതു പക്ഷക്കാരനും പാര്‍ലമെന്റ് അക്രമണകേസിലെ പ്രതിയുമായ മുഹമ്മദ് അഫ്സലിനെ പിന്തുണച്ച സീതാറാം യെച്ചൂരിയും വ്യക്തമാക്കണം. മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടു പോകുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇടപെടുന്നത് ഇന്ത്യന്‍ ഭരണകൂടമായിരിക്കും. അകപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് ചൈനയിലെ ഭരണകൂടം രക്ഷിക്കാന്‍ വരില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ‘
ഭാരതത്തില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ അവരുടെ ലക്ഷ്യം ഭാരതത്തിന്റെ വികസനം ആയിരിക്കണം. മതമേതായാലും മനുഷ്യന് നന്നായല്‍ മതിയെന്ന് പറഞ്ഞ മഹാരഥന്മാരുടെ നാട്ടില്‍ രാഷ്ട്രീയമേതായലും രാഷ്ട്രം നന്നാവണമെന്ന ചിന്ത മാത്രമേ ആകാവു. കാശ്മീരിനെ ഇല്ലാതാക്കാന്‍ തീവ്രവാദികള്‍ തോക്ക് മാത്രമല്ല ആയുധമാക്കുന്നത് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. അതേ തീവ്രവാദികള്‍ ചെയ്യുന്ന മാര്‍ഗമാണ് ഇന്ന് പുരോഗമനവാദികള്‍ ആവിഷ്കരിക്കുന്നത്. അഫ്സലിനെ തൂക്കിലേറ്റാത്തതിനാല് മെഡല്‍ തിരിച്ച് കൊടുത്ത സൈനികരുടെ കുടുംബമല്ല ഇത്തരകാര്‍ക്ക് വലുത് അഫ്സലിനെ പോലുള്ള ഭീകരരാണ്. അഫ്സലിനെ അനുകൂലിക്കുന്നവര്‍ ഓര്‍ക്കേണ്ടത് അഫ്സലും മറ്റ് അഞ്ച് തീവ്രവാദികളും പാര്‍ലമെന്റിലേക്ക് ഇടിച്ചു കയറിയിരുന്നുവെങ്കില്‍ ഇന്ന് അഫ്സലിനെ അനുകൂലിക്കുന്ന നേതാക്കള്‍ ജീവനോടെ ഉണ്ടാകില്ല. ഭാരതം സഹിഷ്ണുതയുടെ നാടാണെന്നാണാ ഏവരും പറയേണ്ടതെന്നും അത് ലോകത്തിന് മുഴുവന്‍ അറിവുള്ളതാണെന്നും ഭാരതത്തിന്റെ സഹിഷ്ണുതക്ക് മുന്നില്‍ ലോകം നമിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ തന്റെ വിദേശാനുഭവങ്ങള് പങ്കുവച്ച് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്, ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം.സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിബി പ്രതീഷ് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: