ശാസ്താംകോട്ട: സമരം നിലനില്‍ക്കുന്ന മെറ്റല്‍ ക്രഷറിലേക്ക് സ്കൂള്‍ സമയത്ത് പാറ കയറ്റിവന്ന ലോറി സ്കൂള്‍ കുട്ടികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് തടഞ്ഞു. സംഭവമറിഞ്ഞെത്തിയ ശൂരനാട് പോലീസ് പത്തുവയസില്‍ താഴെയുള്ള സ്കൂള്‍ കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളായ സ്ത്രീകളെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കിയത് സംഘര്‍ഷത്തിനിടയാക്കി. പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
ഇന്നലെ രാവിലെ ഒമ്പതിന് മുതുപിലാക്കാട് ഇടിഞ്ഞകുഴിയിലാണ് സംഭവം. ഇവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സാരഥിക്രഷര് എന്ന സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കടുത്ത ആരോഗ്യപ്രശ്നം നിലനില്‍ക്കുന്ന ക്രഷര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം നടന്നിരുന്നു. ഇപ്പോള്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് ഇന്നലെ നിറയെ പാറ കയറ്റിയ ടിപ്പര്‍ ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. സ്കൂള്‍ സമയത്ത് ടിപ്പര്‍ ഗതാഗതം പാടില്ലെന്ന നിയമം ലംഘിച്ചുവന്ന വാഹനം നാട്ടുകാരായ സ്ത്രീകളും സ്കൂള്‍കുട്ടികളും ചേര്‍ന്ന് തടഞ്ഞു. ഇതേ തുടര്‍ന്ന് ക്രഷര്‍ ഉടമ വിവര മറിയിച്ചതിനെത്തുടര്ന്ന് ശൂരനാട് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘം നിയമം ലംഘിച്ച ടിപ്പര്‍ കസ്റ്റഡിയിലെടുക്കാതെ വാഹനം തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സമീപവാസികളായ ഉമ(39), ശകുന്തള(36), ലത(35), ഉണ്ണികൃഷ്ണന്(44), സ്കൂള്‍ കുട്ടികളായ ആദിത്യന്(10), അര്ജ്ജുന്(9), കൃഷ്ണ(10), കാര്‍ത്തിക്ക്(6), ശ്രീലക്ഷ്മി(7) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തി നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കുട്ടികളെ പിന്നീട് സ്റ്റേഷന്റെ വരാന്തയിലേക്ക് മാറ്റി. സമീപമുള്ള ഇടിഞ്ഞക്കുഴി സിപിഎസിലും എന്‍എസ്എസ് യുപിഎസിലും അഞ്ചാംക്ലാസില്‍ പഠിക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. ക്രഷറിനെതിരെ സമരരംഗത്തുള്ള കര്‍ഷകമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ സംഭവമറിഞ്ഞ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിന് കാരണമായി. സമരത്തിന് ബിജെപി യുവമോര്‍ച്ച നേതാക്കളായ അനില്‍ദേവ്, ജയേഷ്, രഞ്ജിത്ത്, രാജേഷ് വരവിള, സജിത്ത് എന്നിവര്‍ നേതൃത്വം നല്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിന്റെ കൈയേറ്റം ഉണ്ടായി. മീഡിയാവണ്‍ ക്യാമറാമാനെ എസ്ഐ പ്രൈജുവിന്റെ നേതൃത്വത്തില്‍ തഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: