കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ ഹൃദയഭാഗത്തുള്ള മഹാദേവക്ഷേത്രത്തിന് സമീപം നഗരസഭാ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ക്ഷേത്രത്തില്‍ ആരാധനക്കായി എത്തുന്ന ഭക്തരെ വലയ്ക്കുന്നു.
ഏകാഗ്രമായി പ്രാര്‍ത്ഥിക്കാന്‍ പോലുമാകാത്തവിധമാണ് ഇവിടെ ദുര്‍ഗന്ധം. ക്ഷേത്രത്തിനു സമീപം മുനിസിപ്പാലിറ്റിയുടെ വകയായ പാര്‍ക്കിംഗ് ഏരിയായില്‍ ദിനംപ്രതി വന്‍തോതില്‍ മാലിന്യം കുന്നുകൂടുന്നു. വീടുകള്‍, കടകള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുളള എല്ലാത്തരം മാലിന്യങ്ങളും, ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയുടെ മറവില്‍ ഇവിടെയാണ് തള്ളുന്നത്. ഈ മാലിന്യങ്ങള്‍ ജീര്‍ണ്ണിച്ചുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മാലിന്യങ്ങളില്‍ നിന്നും ആഹാരം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. കാല്‍നടയാത്രക്കാര്‍ പലപ്പോഴും തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.
വാഹന പാര്‍ക്കിംഗിന്റെ മറവില്‍ സംഘം ചേര്‍ന്നുളള മദ്യപാനവും ഇവിടെ നിത്യ സം’വമാണ്. ഇക്കൂട്ടരെ ഈ അടുത്ത ദിവസം കരുനാഗപ്പളളി പോലീസ് പിടികൂടിയ സംഭവവുമുണ്ടായി. മയക്കുമരുന്ന് വ്യാപാരം, അനധികൃത വാഹനകച്ചവടം തുടങ്ങിയ എല്ലാവിധ—സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടം വേദിയാണ്.
കരുനാഗപ്പളളിയുടെ ജനബാഹുല്യം കണക്കിലെടുത്ത് പര്യാപ്തമായ ശൗചാലയം ഇല്ലാത്തതു കാരണം മലമൂത്ര വിസര്ജ്ജനകേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്. ഇതുമൂലം മലേറിയ, മലമ്പനി, വയറിളക്കം, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുവാനും സാധ്യതയേറി.
ഈ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. മുനിസിപ്പല്‍ കോംപ്ലക്സ് നിര്‍മ്മിക്കുവാന്‍ വേണ്ടി കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട സ്ഥലത്തിനാണ് ഈ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: