അരുണ്‍സതീശന്‍
ചാത്തന്നൂര്‍: ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുഡസനോളം പേര്. കടുതല്‍ പേരും മണ്ഡലത്തിന് പുറത്തുനിന്നാണ്. ആരായാലും മതിയെന്ന രീതിയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് ഘടകകക്ഷിക്ക് കൊടുത്താല്‍ അത്രയും നല്ലതെന്നു വിചാരിക്കുന്നവരും ധാരാളമാണ്. നിരവധി കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം എന്നൊന്നില്ല. നേതാക്കള്‍ നയിക്കുന്ന ഗ്രൂപ്പിന് വാലായി കുറച്ച് അണികള്‍ എന്നല്ലാതെ സംഘടനാസംവിധാനത്തില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതാണ് പ്രധാനകാരണം.
ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പും കൂടാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരു വശത്തും, ഭരണം വരുമ്പോള്‍ കാര്യസാധ്യത്തിനായി മാത്ര ഖദറിടുന്ന കോണ്‍ഗ്രസുകാര്‍ മറുവശത്തും നില്ക്കുമ്പോള് ആര് സ്ഥാനാര്‍ത്ഥിയായാലും തോല്‍ക്കും അല്ലെങ്കില്‍ തോല്‍പ്പിക്കും എന്നതാണ് അവസ്ഥ. മുന്‍കാല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാവ് സി.വി.പത്മരാജന്, പ്രതാപവര്മതമ്പാന്, ബിന്ദുകൃഷ്ണ എന്നിവരുടെ ദയനീയ തോല്‍വി ഇതിന് തെളിവാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലേക്കും പോയി. ഏറ്റവുമൊടുവില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം കോണ്‍ഗ്രസിനുള്ള വ്യക്തമായ സന്ദേശമാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ കാലുവാരി തോല്പ്പിച്ചവര് ഇക്കുറിയും ആര് വന്നാലും തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കെപിസിസി, ഡിസിസി ഭാരവാഹികളില്‍ നിരവധി പേരാണ് മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍. എന്നാല്‍ ഇവരാരും മത്സരിക്കാന്‍ തയ്യാറിയി മുന്നോട്ടുവരുന്നില്ല. കാലുവാരല്‍ തന്നെയാണ് ഭയപ്പെടലിന് കാരണം, ഇവര്‍ക്ക് സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ സാധിച്ചില്ല എന്നകാര്യമാണ് ഗ്രൂപ്പ് വ്യത്യാസമന്യെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥലത്തെ സ്ഥിരതാമസക്കാരനായ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍തഥി തദ്ദേശതെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കെട്ടിവച്ച് കാശ് പോലും കിട്ടാതെയാണ് നാണം കെട്ടത്.
മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് പോയെന്ന് മാത്രമല്ല അവിടെ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കളില്‍ വിശ്വാസമില്ലാത്തവരായി മാറിയിട്ടുണ്ട്. സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടിയെ ജയിപ്പിക്കാനാത്ത ഇവര്‍ എങ്ങനെ നിയമസഭയില്‍ പാര്‍ട്ടി പ്രതിനിധിയെ എത്തിക്കുമെന്നാണ് പ്രസക്തമായ ചോദ്യം.
പാര്‍ട്ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലം ബ്ലോക്ക് ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ പൂര്‍ണമായും നിര്‍ജീവമാണ്. പകുതിയിലധികം ബൂത്ത് കമ്മിറ്റികളിലും ഭാരവാഹികളില്ല. ഉള്ളവര്‍ മിനിറ്റ്സ് ബുക്കിലെ പേരില്‍ മാത്രം ഒതുങ്ങുന്നവരാണ്. മണ്ഡലത്തില്‍ രണ്ട് കെപിസിസി മെമ്പര്‍മാര്‍ ഉണ്ടെങ്കിലും ചാത്തന്നൂരില്‍ നിന്നുള്ള പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ടുണ്ട്. അഞ്ച് ഡിസിസി ഭാരവാഹികള്‍ ഉണ്ടായിട്ടും യാതൊരു പ്രയോജനവും മണ്ഡലത്തില്‍ ഇല്ലെന്നാണ് അണികളുടെ പക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദുകൃഷ്ണയെ തോല്‍പ്പിച്ചതിന് പിന്നില്‍ ഉന്നതനേതാവിന്റെ മുതല്‍ ബൂത്ത് ഭാരവാഹികളുടെ വരെ പങ്കുണ്ടെന്നത് പരസ്യമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണവും റിപ്പോര്‍ട്ട് സമര്‍പ്പിക്കലും നടന്നെങ്കിലും നടപടിയില്ലാതെ പോയത് പ്രഹസനമായി. ആരോപണവിധേയരായവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതായി ഐ വിഭാഗം ആരോപിക്കുന്നു. മണ്ഡലത്തിന്റെ ചരിത്രവും രാഷ്ട്രീയവും വ്യക്തമായറിയുന്ന ബിന്ദുകൃഷ്ണയും തമ്പാനും മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരുപ്രാവശ്യം ജയിക്കുകയും പിന്നീട് കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരി ദയനീയ പരാജയം അടിച്ചേല്‍പ്പിക്കുകയും ചെയ്ത തമ്പാന് മത്സരരംഗത്ത് ഇല്ലെങ്കിലും കെപിസിസിക്ക് പേര് കൊടുത്തിട്ടുണ്ട്. ഇത് മറ്റേതെങ്കിലും മണ്ഡലം കിട്ടാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: