തൃശൂര്‍: പഴയകാല ചലച്ചിത്രസംവിധായകന്‍ മോഹന്‍രൂപ്(54) അന്തരിച്ചു. രാവിലെ തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന് തുടങ്ങിയവരെ ആദ്യമായി ഒന്നിപ്പിച്ച വേട്ട എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ്. നൂറിലധികം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആല്‍ബങ്ങളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രീതയാണ് ഭാര്യ. മൃണാള്‍, നിള എന്നിവര്‍ മക്കളാണ്.
വര്ക്കലസ്വദേശിയായ മോഹന്‍രൂപ് തൃശൂരിലായിരുന്നു താമസം. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ മോഹന്‍രൂപ് ഇവരെ സൂക്ഷിക്കുക (1986), വര്‍ഷങ്ങള്‍ പോയതറിയാതെ (1987), ശില്പി (1988), എക്സ്ക്യൂസ്മീ ഏതു കോളേജിലാ (1991), സ്പര്‍ശം (1998), കണ്കള് അറിയാമല്‍ (2010), തൂത്തുവന്‍ (2011) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാരതീയ ലളിതകലാ അക്കാദമിയുടെ ഡോ.അംബേദ്കര്‍ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. തെരുവില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം ആവിഷ്കരിച്ച തൂതുവന്‍ എന്ന തമിഴ് സിനിമയാണ് മോഹന്രൂപിന് അംബേദ്കര്‍ പുരസ്കാരം നേടിക്കൊടുത്തത്.
1983ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവര്‍ ഒന്നിച്ചഭിനയിച്ച വേട്ട എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ 21 വയസ്സായിരുന്നു മോഹന്റെ പ്രായം. അടുത്തിടെ അന്തരിച്ച സംഗീത സംവിധായകന് രാജാമണി, പ്രശസ്ത ഛായാഗ്രാഹകന്‍ സാലു ജോര്‍ജ്ജ് തുടങ്ങിയവരെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് മോഹനാണ്. നുള്ളിനോവിക്കാതെ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയായിരുന്നു ഇത്.
വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രത്തിനായി മോഹന്‍സിത്താര ചിട്ടപ്പെടുത്തിയ ഇലകൊഴിയും ശിശിരത്തില്‍ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. കലാഭവന്‍ മണിയെയും പ്രേംകുമാറിനെയും നായകനിരയിലേക്കുയര്‍ത്തിയത് മോഹന്‍രൂപിന്റെ എക്സ്ക്യൂസ്മീ ഏതുകോളേജിലാ എന്ന ചിത്രമാണ്. സിദ്ദിഖിന്റെ തിരിച്ചുവരവിന് വഴിവെച്ച സ്പര്‍ശം സംവിധാനം ചെയ്തതും മോഹന്‍രൂപാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: