തൊടുപുഴ: കോതമംഗലം ആസ്ഥാനമായുള്ള എമിനന്റ് ചിട്ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കരിമണ്ണൂര്‍ കുരുമ്പയില്‍ വീട്ടില്‍ ജയകുമാര്‍, കരിമണ്ണൂര്‍ വാലേപ്പറമ്പില്‍ പ്രസാദ് ഭാര്യ അജിതാ മണി എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും പണാപഹരണത്തിനും കേസെടുക്കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോഷി ജോണ്‍ ഉത്തരവിട്ടു. ചിട്ടിക്കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്ന തൊടുപുഴ പുള്ളോലിക്കല്‍ വീട്ടില്‍ ഡോ. പി സി അച്ചന്‍കുഞ്ഞ് അഡ്വ. ജി പ്രേംനാഥ് മുഖാന്തിരം ബോധിപ്പിച്ച പരാതിയിലാണ് കോടതി നിര്‍ദ്ദേശം. കോതമംഗലം ആസ്ഥാനമായുള്ള ചിട്ടികമ്പനിക്ക് തൊടുപുഴ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ശാഖകളും കളക്ഷന്‍ സെന്ററുകളും ഉണ്ടായിരുന്നു. ചിട്ടികമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ സജയ് ജോണ്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ 2015 നവംബറില്‍ ബോധിപ്പിച്ച പരാതിയോടെയാണ് പ്രതികളുടെ ചിട്ടിതട്ടിപ്പ് പുറത്ത് വരുന്നത്. കോതമംഗലം, പിറവം, തൊടുപുഴ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികള്‍ ചിട്ടിതട്ടിപ്പുമായി പ്രതികളുടെ പേരിലുണ്ട്. പരാതിക്കാരനായ പി സി അച്ചന്കുഞ്ഞില് നിന്നും വിശ്വാസ വഞ്ചനചെയ്ത് 40 ലക്ഷത്തോളം രൂപ പ്രതികള്‍ പലപ്പോഴായി തട്ടിയെടുത്തിരുന്നു. കൂടാതെ പരാതിക്കാരന് 25 ലക്ഷത്തോളം രൂപ ചിട്ടിത്തുക ഇനത്തിലും നല്‍കാനുണ്ട്. 2013 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ചിട്ടി കമ്പനി മുഖാന്തിരം കോടികളാണ് പലരില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: