അമ്പലപ്പുഴ: വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ എസ്ഐ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
174-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ ചിത്രാസ്റ്റോഴ്സ് ഉടമ ശ്രീകുമാറി(56)നെ തന്റെ കടയുടെ പിറകിലുള്ള ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
തന്റെ മരണത്തിന് ഉത്തരവാദി വില്പന നികുതി ഉദ്യോഗസ്ഥരാണെന്ന് ശ്രീകുമാര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ എം. പ്രതീഷ്കുമാര്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥര്‍ക്കു നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ഇന്നും നാളെയുമായി വില്പന നികുതി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ശ്രീകുമാറിന്റെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. 2015 നവംബര്‍ 24ന് ശ്രീകുമാറിന് വില്പന നികുത ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു. അണ് അക്കൗണ്ട് പര്‍ച്ചേസില്‍ ഉള്‍പ്പെടുത്തി 5,78,274 രൂപ 2013-14 വര്‍ഷം നികുതി അടയ്ക്കാനായിരുന്നു നോട്ടീസ്.
ഈ തുക അടയ്ക്കാത്തതിനെതുടര്‍ന്ന് ഇതിന്റെ പിഴയുള്‍പ്പെടെ 8,03,178 രൂപ അടയ്ക്കണമെന്നും നോട്ടീസില്‍ വക്തമാക്കിയിരുന്നു. 2012-13ലെ പിഴയുള്‍പ്പെടെ 8,10,894 രൂപയും അടയ്ക്കണമെന്ന് അറിയിച്ചിരുന്നു. രണ്ടു നോട്ടീസിലെയും കൂടി തുക ചേര്‍ത്ത് 16,14,702 രൂപ ശ്രീകുമാര്‍ അടയ്ക്കണമായിരുന്നുവെന്ന് നോട്ടീസില്‍ നിന്നും വ്യക്തമാണ്.
ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വില്പന നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് ചീഫിന് കൈമാറിയിട്ടുണ്ടെന്നും എസ്ഐ പറഞ്ഞു.
ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: