പള്ളുരുത്തി: മലയാളിയെ പാട്ടുകൊണ്ട് കസ്തൂരി മണപ്പിച്ച സംഗീത കുലപതി അര്ജുനന് മാസ്റ്ററുടെ എണ്‍പതാം പിറന്നാള്‍ ആഘോഷവും ആരവവുമില്ലാതെ വന്നുപോയി, മാസ്റ്ററുടെ ഗാനങ്ങളിലെ ലാളിത്യം പോലെ തന്നെ….. ഒരു സാധാരണ ദിനം പോലെ എണ്‍പതാം പിറന്നാളും കടന്നുപോയി.. രാവിലെ മുതല്‍ മാഷിന്റെ വീട്ടിലെ ഫോണ്‍ നിലയ്ക്കാതെ ശബ്ദിക്കുകയാണ്.
ഭാര്യ ഭാരതിയും മാഷും ഫോണ്‍ മാറിമാറിയെടുക്കുകയാണ്. എല്ലാം ആശംസകളറിയിച്ചുകൊണ്ടുള്ള സന്ദേശം, പ്രാര്‍ത്ഥനകള്‍… എണ്‍പതാം പിറന്നാളിന്റെ ഭാഗമായി മാഷിന്റെ ആരാധകര്‍ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പുജയും വഴിപാടുകളും നടത്തിയ പ്രസാദങ്ങളുമായി എത്തി. എല്ലാം സ്വീകരിച്ച് മാസ്റ്റര്‍ വിനയാന്വിതനാവുന്നു.
ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങിയ ജീവിതം ഒരിടത്തും എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചതല്ല. മാസ്റ്ററുടെ വീടിന്റെ ഉമ്മറത്തെ സെറ്റിയിലിരുന്ന് മുന്നിലെ കൊച്ചുവീട്ടിലേക്ക് വിരല്‍ചൂണ്ടി. ‘ഞാന്‍ 25 വര്‍ഷം മുമ്പുവരെ ഇവിടെയാണ് ജീവിതം നയിച്ചത്. ദൈവകൃപയും കഠിനാധ്വാനവും മാത്രമായിരുന്നു എന്റെ മുതല്‍ക്കൂട്ട്. ഇത് പറഞ്ഞുതീരും മുമ്പ് മാഷിന്റെ പ്രിയപത്നി ഭാരതി മധുരവുമായി എത്തി. മാഷിന്റെ ശിഷ്യനും ഗായകനുമായ കൊച്ചിന് വര്‍ഗീസ് സന്നിഹിതനായിരുന്നു. ‘മാഷിന് ആദ്യം മധുരം കൊടുക്ക്, അല്ലെങ്കില്‍ വഴക്ക് കിട്ടും’ എന്ന് ഭാരതിയമ്മയോട് ആരോ വിളിച്ചുപറഞ്ഞു. ‘മാഷിന്റെ വഴക്കുകേള്‍ക്കാന്‍ ഞാന്‍ പ്രാര്ത്ഥിച്ചിട്ടുണ്ട’, ഭാരതിയമ്മയുടെ മറുകമന്റ്. എല്ലാവരും ചിരിക്കുന്നു. നടന് സിദ്ദിക്കും ചലച്ചിത്രരംഗത്തെ പ്രമുഖരും മാഷിന് ആശംസകളറിയിക്കാന്‍ എത്തിയിരുന്നു.
വൈകിട്ടോടെ സംഗീത സംവിധായകന് ബിജിപാല്‍ എത്തി. ബിജിപാലിന്റെ സുഹൃത്തുക്കളില്‍ ആരോ പറഞ്ഞു, മാഷേ ഇന്ന് ബിജിപാലിന് അവാര്‍ഡ് ലഭിച്ച ദിവസമാ. മാഷ് സ്വരം താഴ്ത്തി ചോദിച്ചു, ഇത് എത്രാമത്തെ അവാര്‍ഡാ. നാലാമത്തെ, ബിജിപാല്‍ ഇതുപറഞ്ഞ് മാഷിന്റെ കാല്‍തൊട്ടു വണങ്ങി. പിന്നെയും സന്ദര്‍ശകര്‍ എത്തുകയാണ്. ഒന്നൊഴിയാതെ.. ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനാ ഭാരവാഹികളും.
ആയിരത്തിലധികം നാടകഗാനങ്ങള്‍ക്കും തൊള്ളായിരത്തോളം സിനിമാഗാനങ്ങള്‍ക്കും ഈണമിട്ട അര്ജുനന് മാസ്റ്ററെന്ന സംഗീതകുലപതി.. മനസ്സില്‍ പുതിയ ഈണങ്ങള്‍ മൂളുകയാണ്. ഒരു ജീവിതം മുഴുവന്‍ സംഗീതത്തിനായി സമര്‍പ്പിച്ച അര്ജുനന് എന്ന അതുല്യപ്രതിഭക്ക് നാടിന്റെ ആശംസകളും പാര്വ്വതീമന്ദിരത്തിലേക്ക് ഒഴുകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: