ആലപ്പുഴ: എംഎല്‍എമാര്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് പാര്‍ട്ടികളെയും മുന്നണികളെയും വെട്ടിലാക്കുന്നു. നേരത്തെ എന്‍സിപി നേതാവ് തോമസ് ചാണ്ടി എംഎല്‍എ കുട്ടനാട്ടില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തലയാണ് പാര്‍ട്ടി തീരുമാനമുണ്ടാകുന്നതിനു മുമ്പുതന്നെ താന്‍ ഹരിപ്പാട്ട് തന്നെ ഇക്കുറിയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നതിനിടെയാണ് ചെന്നിത്തല സ്വന്തം സ്ഥാനാര്‍ത്ഥിത്വവും മണ്ഡലവും പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്കം നേതാക്കള്‍ക്ക് ബാധകമല്ലേയെന്നാണ് കോണ്‍ഗ്രസ് അണികള്‍ ചോദിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജയിച്ചത്. നിലവില്‍ എംഎല്‍എ ആയിരുന്ന ബി. ബാബുപ്രസാദിന് സീറ്റ് നിഷേധിച്ചായിരുന്നു ചെന്നിത്തല ഹരിപ്പാട് കയ്യടക്കിയത്.
സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ ചെന്നിത്തലയുമായി അവിശുദ്ധ സഖ്യത്തിലായിരുന്നതിനാല്‍ ഇക്കുറി മണ്ഡലം മാറി മത്സരിക്കാന്‍ ഇത്തവണ സിപിഐ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഹരിപ്പാട്ടെ സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ഇത് ചെന്നിത്തലക്ക് സ്വന്തം പാര്‍ട്ടി പ്രവര്ത്തകരിലുപരി സിപിഎമ്മിലുള്ള വിശ്വാസം മൂലമാണെന്നും ആക്ഷേപം ഉയരുന്നു.
എല്‍ഡിഎഫില്‍ തോമസ് ചാണ്ടി എംഎല്‍എ ഏകപക്ഷീയമായി കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന്റെ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. താന്‍ കുട്ടനാട്ടില്‍ വീണ്ടും മത്സരിച്ച് ജയിക്കുമെന്നും അടുത്ത സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതോടെ വെട്ടിലായത് സിപിഎം ആണ്.
കുട്ടനാട് മണ്ഡലം എന്‍സിപിയില്‍ നിന്നും പിടിച്ചെടുക്കണമെന്നുവരെ സിപിഎമ്മില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ തോമസ് ചാണ്ടിക്കാകട്ടെ യാതൊരു കുലുക്കവുമില്ല. കുട്ടനാട്ടില്‍ താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് തോമസ് ചാണ്ടിയുടെ അവകാശവാദം. യുഡിഎഫിലും എല്‍ഡിഎഫിലും മാറി മാറി മത്സരിച്ചു ജയിച്ചതിന്റെ വിശ്വാസത്തിലാണ് ചാണ്ടിയുടെ പ്രഖ്യാപനം. നേരത്തെ രണ്ടു മുന്നണികളിലും മത്സരിച്ചപ്പോള്‍ എതിര്‍പക്ഷത്ത് നിന്നും വോട്ടുകള്‍ കൃത്യമായി മറിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഇത്തവണയും സ്വയം പ്രഖ്യാപിക്കാന്‍ തോമസ് ചാണ്ടിയെ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപം.
ചെന്നിത്തലയും തോമസ് ചാണ്ടിയും സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ മാത്രമല്ല എതിര്മുന്നണിയിലും വോട്ടുകള്‍ ഉറപ്പിക്കുന്നതിലും സാദൃശ്യം പുലര്‍ത്തുന്നവരാണ്. ഇടതുവലതു മുന്നണികളുടെ ഒത്തുകളി വ്യക്തമാക്കുന്നതാണ് ഇരുവരുടെയും തെരഞ്ഞെടുപ്പ് ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: