കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പിടിമുറുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കി. കഞ്ചാവ് മാഫിയകളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തതോടെ റിപ്പേര്‍ട്ടിന്റെ പ്രസക്തിയേറുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ക്വിന്റല്‍ കണക്കിന് കഞ്ചാവാണ് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി നാര്കോട്ടിക്വിഭാഗം പിടികൂടിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധന്മാര് വരെ കഞ്ചാവിന്റെ ഇരകളായി കഴിഞ്ഞു. നേരത്തെ വന്‍കിട ഏജന്റുമാരായിരുന്നു ജില്ലയിലെ കഞ്ചാവ് വിതരണത്തെ നിയന്ത്രിച്ചിരുന്നത്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെ വിതരണം മറ്റു ചിലര്‍ ഏറ്റെടുക്കുകയായിരുന്നു. മഞ്ചേശ്വരത്ത് നിന്ന് കഴിഞ്ഞ ദിവസം 40 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മാഫിയ സംഘങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലും കഞ്ചാവ് വിതരണത്തിന്റെ ഏജന്റുമാരാക്കി മാറ്റിയിട്ടുണ്ട്. മംഗലാപുരം ഭാഗങ്ങളിലേക്ക് പഠനത്തിനായി ദിവസവും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോക്കറ്റ് മണിക്കായി ലഹരി വസ്തുക്കളുടെ കടത്തുകളില്‍ ഏര്‍പ്പെടുന്നതായി സൂചനയുണ്ട്.
മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ നിന്നായിരുന്നു കഞ്ചാവ് എത്തിയിരുന്നത്. ഇത് തടയാന്‍ ഒരു പരിധിവരെ അധികൃതര്‍ക്ക് കഴിഞ്ഞു. ഇതോടെ ലഹരി വസ്തുക്കളുടെ വരവ് കര്‍ണാടകത്തില്‍ നിന്നായി. ബാറുകള്‍ അടച്ചു പൂട്ടിയതും അനധികൃത മദ്യക്കടത്തിനെതിരെ പോലീസും എക്സൈസും നടപടി കര്‍ശനമാക്കിയതും ഗ്രാമങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 150 രൂപയുടെ കഞ്ചാവ് പൊതിയ്ക്ക് 1000 രൂപയുടെ ഉപയോഗമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഉപയോഗിക്കാന്‍ സൗകര്യമുള്ളതും മദ്യത്തെക്കാള്‍ വിലക്കുറവും പെട്ടെന്ന് തിരിച്ചറിയാത്തതും കാരണം പല മദ്യപരും ഇപ്പോള്‍ കഞ്ചാവ് ഉപയോഗത്തിലേക്ക് മാറിയിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് സംഘങ്ങളുടെ പ്രധാന ഇര. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലിസിനോ എക്സൈസിനോ കഴിയുന്നില്ല. ഇന്റലിജന്‍സ് വിഭാഗം നല്‍കുന്ന് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: