കോട്ടയം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗികാതിക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുന്ന പോസ്കോ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. വര്‍ഷം തോറും മലപ്പുറം ജില്ലയില്‍ കൂട്ടികള്ക്കെതിരായുള്ള ലൈംഗികാതിക്രമ കേസുകള്‍ പെരുകി വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2015 ല്‍ മലപ്പുറം ജില്ലയില്‍ 182 കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തതിനാണ് കൂടുതല്‍ കേസുകളും. കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 163 കേസുകള്‍. തൃശൂര്‍ 153, കോഴിക്കോട് 151, എറണാകുളം 149, പാലക്കാട് 114, വയനാട് 97 എന്നിങ്ങനെയാണ് എണ്ണം. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്, 51 . 2014 ല്‍ മലപ്പുറം ജില്ലയില്‍ 103 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകാത്തത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് ഇടയാക്കുന്നുണ്ട്. രാജ്യത്ത് കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള മികച്ച മാര്‍ഗം കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒക്ടോബര്‍ 16 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: