സാക്ഷരകേരളം ഇന്ന് ഏറ്റവുമധികം കുറ്റകൃത്യങ്ങളുടെ, കൊലപാതകങ്ങള്‍ (രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെ), ബലാല്‍സംഗം, പെണ്‍ഭ്രൂണഹത്യ, ഗര്‍ഭഛിദ്രങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍, മയക്കുമരുന്നുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, അഴിമതി എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. മലയാളികള്‍ക്ക് സാക്ഷരത നല്കുന്ന പാഠം എങ്ങനെ നല്ല ക്രിമിനലാകാമെന്നായിരിക്കുമോ?
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിബി) കണക്കനുസരിച്ച് കൊലപാതകങ്ങളില്‍ 7.93 ശതമാനം വര്‍ധിച്ചു. 1953 ല്‍ 9800 കൊലപാതകങ്ങളായിരുന്നെങ്കില് 2006 ല്‍ 32,481 കൊലപാതകങ്ങളായി ഉയര്‍ന്നു. 2015 ആയപ്പോഴേക്കും ഇതിന്റെ ഇരട്ടിയായോ? തട്ടിക്കൊണ്ടുപോകലുംമറ്റും ഇവിടെ വാര്‍ത്തപോലുമല്ല. കേരളത്തിന്റെ ക്രൈം റേറ്റ് 455.8- സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവുമധികം.
ലോകത്ത് 8,00,000 ആളുകള്‍ ഒരുവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഭാരതത്തിന്റെ 17.5 ശതമാനം ജനസംഖ്യയുള്ള കേരളത്തില്‍ 17 ശതമാനം ആത്മഹത്യകളാണ്. പത്രങ്ങളില്‍ ആത്മഹത്യാ റിപ്പോര്‍ട്ടില്ലാത്ത ദിവസമില്ല. ചൊവ്വാഴ്ചയും ഒരു വ്യാപാരി മാനസികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരിക്കുന്നു. ഭാരതത്തില്‍ തമിഴ്നാട്ടിലും കേരളത്തിലുമാണ് ഏറ്റവുമധികം ആത്മഹത്യകള്‍- വിഷംകഴിച്ചും കയറില്‍ തൂങ്ങിയും മറ്റും. കൊല്ലം ജില്ലയാണ് ആത്മഹത്യക്ക് മുന്നില്‍- ഒരു ലക്ഷത്തില്‍ 45.6 ശതമാനം. കേരളം ആത്മഹത്യാപ്രവണതയുള്ള സംസ്ഥാനമാണ്. സിറ്റികളും ഗ്രാമങ്ങളും ഒരുപോലെ. ഇവരില്‍ ചെറുപ്പക്കാരും മധ്യവയസ്ക്കരും വയോധികരും ഉള്‍പ്പെടുന്നു. കുടുംബ ആത്മഹത്യകളും പെരുകുകയാണ്.
ഇതിനുപുറമെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. കണ്ണൂര്‍ ജില്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ തലസസ്ഥാനമാണ്. കാസര്‍കോട് തൊട്ടുപിന്നിലുണ്ട്. സിപിഎം ആണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്.
ആത്മഹത്യാ പ്രവണത ഭ്രാന്തുപോലെയാകുമ്പോഴാണ് അനുശാന്തി തന്റെ നാലുവയസായ മകളെയും ഭര്‍തൃമാതാവിനെയും കൊന്നതും സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചതും. കുടുംബ ആത്മഹത്യകള്‍ 1992 ല്‍ 28.9 ശതമാനമായിരുന്നത് 2012 ആയപ്പോഴേക്കും 25.4 ശതമാനമായെങ്കിലും ഈ പ്രവണത തുടരുന്നത് ശോചനീയമാണ്. കൊല്ലം കഴിഞ്ഞാല്‍ ഏറ്റവുമധികം ആത്മഹത്യകള്‍ തിരുവനന്തപുരത്തും വയനാട്ടിലും ഇടുക്കിയിലുമാണ്. 30 നും 59 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 61.9 ശതമാനം വയോധികര്‍ ഇന്ന് സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന അനാഥമാക്കപ്പെടുന്ന വിഭാഗമാണ്. ഇതില്‍ പുരുഷ-സ്ത്രീ അനുപാതം 3: 1 ആണ്. 15-29 വരെയുള്ളവരില്‍ 62.38 ശതമാനത്തില്‍ അധികവും പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നത്. 30-49 പ്രായ ഗ്രൂപ്പില്‍ 79.21 ശതമാനമാണ്.
കേരളത്തില്‍ കുടുംബം അപ്രസക്തമാകുന്നതാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഇമ്പമുള്ളത് കുടുംബം എന്നാണ് വിവക്ഷയെങ്കിലും ഇന്ന് ഗാര്‍ഹികപീഡനക്കേസുകളും വിവാഹമോചനങ്ങളും വര്‍ധിക്കുകയാണ്. ആത്മഹത്യാപ്രവണത കുടുംബപരമായി നിലനില്‍ക്കുന്നതായി കാണുന്നു. സാമ്പത്തിക ശ്രേണിയില്‍ ഉച്ചനിലയിലുള്ള കുടുംബംപോലും ഇന്ന് കൂട്ട ആത്മഹത്യകള്‍ ചെയ്യുന്നു. മറ്റൊരു പ്രവണത വീട്ടിലെ അംഗങ്ങളെ കൊന്നശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്യുന്നതാണ്.
ആത്മഹത്യാ കരാര്‍ ഉണ്ടാക്കിയശേഷമാണ് ഇതെങ്കിലും അടുത്തയിടെ ഒരു യുവാവ് വീട്ടിലെ എല്ലാവരെയും കൊന്ന് ആത്മഹത്യ ചെയ്തിരുന്നല്ലോ.
കുടുംബകലഹം നാഷണല്‍ ശരാശരി 23.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 40.2 ശതമാനമാണ്. കുടുംബകലഹവര്ധന, വൈകാരിക സമ്മര്‍ദ്ദം മുതലായവ ആത്മഹത്യക്ക് പ്രേരകമാകുന്നു. കുടുംബ ആത്മഹത്യകള്‍ വര്‍ധിച്ചുവരികയാണ്. കേരള സ്റ്റേറ്റ് മെന്റല്‍ അതോറിറ്റി (കെഎസ്എംഎച്ച്എ) പറയുന്നത് 100 കുടുംബങ്ങളില്‍ 39 കുടുംബ ആത്മഹത്യകള്‍ നടക്കുന്നു എന്നതാണ്. ഇത് ഭാരതത്തില്‍തന്നെ കേരളത്തെ മുന്നിലാക്കുന്നു.
വൈകാരികക്ഷോഭം, ബന്ധങ്ങളിലെ വിള്ളല്‍ മുതലായവ ആത്മഹത്യാപ്രേരകമാകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ മദ്യപാനവും സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമവും ഇതിന് കാരണമാണ്. ഉപഭോഗതൃഷ്ണമൂലം കടംവാങ്ങിക്കൂട്ടലും നിരാശാബോധവും ആത്മഹത്യയിലേക്ക് നയിക്കുന്നു.
കേരളത്തില്‍ ആത്മഹത്യചെയ്യുന്നവരില്‍ ഭൂരിഭാഗവും 30 നും 45 നും ഇടയിലുള്ളവരാണ്. എന്തുകൊണ്ട് സാക്ഷരതയും വിദ്യാഭ്യാസവുമുള്ള മലയാളി ആത്മശക്തിയില്ലാതെ ആത്മഹത്യക്ക് മുതിരുന്നു എന്നത് ദുരൂഹമാണ്. കേരളത്തിന്റെ മാനസികാരോഗ്യനില താണ നിലവാരത്തിലാണ് എന്നതും തെളിയിക്കുന്നത് ഇന്നത്തെ വിദ്യാഭ്യാസം മാനസികശക്തി കൂട്ടാന്‍ സഹായകമാകുന്നില്ല എന്നാണ്.
കേരളത്തില്‍ കൂടുതല്‍ കൗണ്‍സലിങ് സെന്ററുകള്‍ ആവശ്യമാണ്. രാജഗിരി കോളേജിലെ ‘മൈത്രി’ എന്ന സംഘടന ആത്മഹത്യാ പ്രതിരോധത്തിനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിരുന്നു.
യുവാക്കളാണ് സമൂഹത്തിന്റെ സ്വത്ത്. കേരളം ഇവരുടെ ആത്മഹത്യയില്‍ മുന്നിലാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത സ്കൂള്‍കുട്ടികള്‍പോലും ഇവിടെ ആത്മഹത്യചെയ്യുന്നു എന്നതാണ്. മലയാളിയുടെ അനുകരണഭ്രമം ആത്മഹത്യാനുകരണംവരെ എത്തിനില്‍ക്കുന്നു എന്നത് ഹൃദയഭേദകമാണ്. ആത്മഹത്യകളില്‍ 72 ശതമാനം പുരുഷന്മാരാണ്. ആത്മഹത്യാശ്രമത്തില്‍ സ്ത്രീകള്‍ 60 ശതമാനമാണ്. മൈത്രിയുടെ ഹെല്പ്പ്ലൈന് 0484-2540530 ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നവരും കുറവല്ല.
കേരളത്തില്‍ 100 പേരെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നു. ഇത് തെളിയിക്കുന്നത് എന്താണ്? മാനസിക സമ്മര്‍ദ്ദം ഏറുമ്പോള്‍ പ്രതിരോധിക്കാന്‍ അവര്‍ക്ക് വേറെ വഴികളില്ല എന്നല്ലേ? ഇത് കേരളത്തിലെ ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും പരാജയത്തിലേക്കല്ലേ വിരല്‍ചൂണ്ടുന്നത്. ഒരു ലക്ഷത്തില്‍ 27 പേര് നിരാശാബോധം ഉള്ളവരാണ്. ഇവരാണ് ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ മുന്നില്‍.
പണ്ട് ബ്ലേഡ് കമ്പനികളുടെ ‘സുവര്‍ണ’കാലത്ത് അമിതപലിശക്ക് കടം വാങ്ങി തിരച്ചുകൊടുക്കാനാകാതെ ബ്ലേഡുകാരുടെ വധഭീഷണി ഉയരുമ്പോള്‍ കടം വാങ്ങിയവര്‍ ആത്മഹത്യ ചെയ്തിരുന്നു. അതുപോലെ പരീക്ഷയില്‍ തോറ്റാലും കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. കുട്ടികളുടെ ആത്മഹത്യ സ്കൂളുകളില്‍ കൗണ്‍സലിങ് സിസ്റ്റം നിലവില്‍ വന്നതോടെ കുറഞ്ഞു.
ഇവിടെ സോഷ്യല്‍ സപ്പോര്‍ട്ട് സിസ്റ്റമില്ല. മലയാളി ഉല്‍പ്പതിഷ്ണു ആണ്. വളരെ വലിയ ലക്ഷ്യങ്ങളിട്ട് അത് നേടാനാകാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശാബോധം അവനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടേക്കാം. കുടുംബങ്ങളിലെ കുടുംബകലഹങ്ങളും ഉപഭോഗതൃഷ്ണ വരുത്തിവെക്കുന്ന കടങ്ങളുമെല്ലാം ഇതേ നിരാശാബോധം ഉളവാക്കുന്നു.
കേരളസര്‍ക്കാരിന് ബാര്‍ കോഴക്കേസും സരിതാ വിവാദവും നേരിടാനല്ലാതെ ജനങ്ങളുടെ മാനസികാരോഗ്യം അവരുടെ പരിഗണനയില്‍പ്പോലും വരികയില്ല. അധികാരം എന്നാല്‍ അഴിമതി എന്ന് വിവര്‍ത്തനം ചെയ്യുന്ന സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ജനവിധി തേടി എത്തുന്നത്, ഇനിയും പൂര്‍ത്തിയാകാത്ത കോഴശേഖരണം നടത്താനും കൂടിയായിരിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയഭേരി മുഴക്കി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴും അതിന് മുകളില്‍ ഉയരുന്നത് കോഴ-സദാചാരവിരുദ്ധ ആരോപണധ്വനികളാണ്.
സദാചാരരഹിത ജീവിതത്തിനും കോഴ ലഭിക്കുന്നതിനും പ്രായം ഒരു തടസമല്ല എന്നുകൂടി യുഡിഎഫും കോണ്‍ഗ്രസ് പാര്‍ട്ടിയും തെളിയിക്കുന്നു. സ്വകേന്ദ്രീകൃതമായ ലാഭബോധം മാത്രമാണ് അവരുടെ രാഷ്ട്രീയലക്ഷ്യം.
കേരളത്തില്‍ കൂടുതല്‍ കൗണ്‍സലിങ് സെന്ററുകള്‍ ആവശ്യമാണ്. ഇപ്പോള്‍ രാജഗിരിയിലെ മൈത്രി, കരയോഗം ടിഡിഎം ഹാളില്‍ നടത്തുന്ന ചൈത്രം, ഡോ. മല്ലികയുടെ നേതൃത്വത്തില്‍ പാവക്കുളത്ത് നടത്തുന്ന മനഃശക്തി എന്നിവ മാത്രമാണ് പ്രമുഖമായുള്ളത്. കൊല്ലം ഏറ്റവും ആത്മഹത്യാപ്രവണതയുള്ള ജില്ലയാകുമ്പോള്‍ കൊല്ലത്ത് കൗണ്‍സലിങ് കേന്ദ്രം വേണ്ടതാണ്.
കേരളത്തില്‍ ആത്മഹത്യകള്‍ മാത്രമല്ല, കൊലപാതകങ്ങളും സ്ത്രീ-ബാല-ബാലികാ പീഡനങ്ങളും മറ്റു കുറ്റകൃത്യങ്ങളും കൂടിവരുന്നത് തെളിയിക്കുന്നത് സാക്ഷരതയോ വിദ്യാഭ്യാസമോ മാനസികാരോഗ്യം പകരുന്നില്ല എന്നല്ലേ?
ഇപ്പോള്‍ ജനം സോഷ്യല്‍ മീഡിയയിലാണ് സജീവമായിരിക്കുന്നത്. സോഷ്യല്‍ മീഡിയ നീലവികാരങ്ങളും പകര്ന്നുനല്കുമ്പോള് പ്രായഭേദമെന്യേ സ്ത്രീ-പുരുഷന്മാര് മാത്രമല്ല, ബാല-ബാലികമാരും പലവിധ മൂല്യച്യുതികള്‍ക്കും വശംവദരാകുന്നു. സ്ത്രീകള്‍ക്ക് സ്വന്തം മകളുടെ പഠിത്തത്തിലോ സ്വഭാവരൂപീകരണത്തിലോ ശ്രദ്ധിക്കാന്‍ നേരമില്ലാതെ അവര്‍ വഴിതെറ്റിപ്പോകുമ്പോഴും സൈബര്‍ കാമുകന്മാരെ തേടുന്ന അമ്മമാര്‍ കൂടിവരുന്നു.
കേരളത്തിന്റെ മാനസികാരോഗ്യം സങ്കീര്‍ണമാകുമ്പോള്‍ സര്‍ക്കാരും സാമൂഹ്യസംഘടനകളും ഇതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. കൗണ്‍സലിങ് സെന്ററുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ‘പ്രജ’കളും വോട്ടുമാത്രം കാംക്ഷിച്ചാല്‍ പോര- അവര്‍ക്ക് ആരോഗ്യവും മാനസികാരോഗ്യവും സാമൂഹ്യസുരക്ഷയുംകൂടി ഉറപ്പുവരുത്തണം. എന്തെല്ലാം അവകാശവാദങ്ങള്‍ പറഞ്ഞാലും സത്യം ഇതാണ്, ഇതല്ല നമ്മള് പ്രതീക്ഷിക്കുന്ന കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: