വ്യാപാരി വ്യവസായി സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സമരം ജനജീവിതത്തെ സ്തംഭിപ്പിച്ചു. മുമ്പെല്ലാം രാഷ്ട്രീയ കക്ഷികളുടെ ഹര്‍ത്താലുകളായിരുന്നു പതിവെങ്കില്‍ ഇന്നിപ്പോള്‍ ഇന്നയാളുകളുടെ, ഇന്ന കാരണത്താല്‍ എന്നുപോലുമുള്ള വ്യവസ്ഥകള്‍ ഇല്ലെന്നാണ് കണ്ടുവരുന്നത്. വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിഷേധം അനാവശ്യമാണെന്നു പറഞ്ഞുകൂട. എങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഏതൊരു സമരമാര്‍ഗവും സമൂഹത്തെ ദുരിതത്തിലാക്കുന്നതു തന്നെയാണ്. പല തരത്തില്‍ ആ വിഷമങ്ങള്‍ ഉയരുമെന്നതാണ് വാസ്തവം. ഇത്തരം സമരമാര്‍ഗങ്ങള്‍ക്ക് ഇടയാക്കുന്ന അന്തരീക്ഷം ഇല്ലാതാക്കുകയാണ് വേണ്ടത്. ഭരണകൂടവും സമൂഹവും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയെന്നതാണ് അതിനെന്തൊക്കെ ചെയ്യാവുന്നത്.
വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്നുപറയുന്നു, ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഒരു വ്യാപാരി ആത്മഹത്യ ചെയ്തു. ഇക്കാര്യത്തില്‍ വ്യാപാരി സമൂഹത്തിന്റെ വേദനയും രോഷവും സമൂഹത്തെയും ഭരണകൂടത്തെയും അറിയിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളായവര്‍ കടമുടക്കി ഇന്നലെ സമരം ചെയ്തത്. ഒരു മാസത്തെ ഇടവേളയില്‍ ഇത് രണ്ടാമത്തെ കടമുടക്കമാണ്. ഒരു ദിവസത്തെ കടമുടക്കം മൂലം വിവിധ മേഖലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം മാത്രമല്ല ഉണ്ടാവുന്നത്; അതിന്റെ ആഘാതം പല തരത്തിലും തലത്തിലും വ്യാപിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധവാന്മാരാണ് വ്യാപാരിവ്യവസായി സമൂഹം.
അമ്പലപ്പുഴയിലെ പടിഞ്ഞാറെ നടയിലെ ചിത്രാ സ്റ്റോഴ്സ് ഉടമയായ ആമയിട ശ്രീലക്ഷ്മിയില്‍ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. നിരന്തരം ഉദ്യോഗസ്ഥന്മാര് ഭീഷണി മുഴക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണത്രെ അദ്ദേഹം കുടുംബത്തെയും കൂട്ടുകാരെയും അനാഥരാക്കി ഈ ലോകത്തുനിന്ന് പോയത്. തന്നെ ഉപദ്രവിച്ചതുപോലെ ഇനി കുടുംബത്തെ ഉപദ്രവിക്കരുതെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. വാസ്തവത്തില്‍ ഭരണകൂടം ഇതിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് എന്താണുണ്ടായതെന്ന് പരിശോധിക്കണം. കാരണം ഇതൊരു നിസ്സാര സംഭവമല്ല. ഒരു കുടംബത്തിന്റെ നട്ടെല്ല് തകരുന്നു എന്നതു മാത്രമല്ല ഇതിലെ കാര്യം. സമൂഹത്തില്‍ കച്ചവടം ചെയ്ത് നിത്യവൃത്തി കഴിക്കുന്നവരുടെ ജീവിതത്തിനു മുകളില്‍ ഏതൊക്കെ കാര്‍മേഘങ്ങളാണ് പെയ്യാന്‍ കാത്തു നില്‍ക്കുന്നതെന്നറിയണം.
നികുതി കിടിശ്ശിക ഇനത്തില്‍ മൂന്നുവര്‍ഷം മുമ്പത്തെ 25 ലക്ഷം രൂപ ഒടുക്കണമെന്നാവശ്യപ്പെട്ട് വാണജ്യനികുതി വകുപ്പ് ആലപ്പുഴ ഒന്നാം സര്‍ക്കിള്‍ ഓഫീസില്‍ നിന്നു കിട്ടിയ നോട്ടീസിനു ശ്രീകുമാര്‍ വാണിജ്യ നികുതി കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം സ്റ്റേ വാങ്ങിയിരുന്നു. ഇതിന് പുറമെ 16.50 ലക്ഷം രൂപയുടെ നികുതി കുടിശ്ശിക അടയ്ക്കണമെന്നു കാണിച്ച് ആലപ്പുഴ അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചു. കൊല്ലം കോടതിയില്‍ നിന്നു സ്റ്റേ കിട്ടിയ വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും ഫോണില്‍ ഭീഷണിയായിരുന്നുവത്രെ. വാസ്തവത്തില്‍ സര്‍ക്കാരിലേക്കു നികുതിയടക്കേണ്ട ഒരു വ്യാപാരികയെ കരുതിക്കൂട്ടി കൊലപ്പെടുത്താന്‍ ആരൊക്കെയോ ചേര്‍ന്നു ശ്രമിച്ചുവെന്നു പറഞ്ഞാല്‍ ഒട്ടും കൂടിപ്പോവില്ല.
കേരളത്തില്‍ സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്നത് ഇവിടത്തെ വ്യാപാരികള്‍ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യവസായങ്ങള്‍ കുറവാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ വിറ്റഴിക്കലാണ് കൂടുതലും നടക്കുന്നത്. അതിന് മതിയായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥരാണ്. യുക്തമായ മാര്‍ഗത്തിലൂടെ നികുതി പിരിക്കുകയും വേണം. എന്നാല്‍, നികുതി പിരിവിന്റെ പേരില്‍ വ്യാപാരികളോട് ക്രിമിനലുകളോടെന്നപോലെ പെരുമാറുന്ന സംഭവങ്ങള്‍ അനവധിയാണ്. കട പരിശോധനയും ജനമധ്യത്തില്‍ അവഹേളനവും മറ്റും പലപ്പോഴും ഉണ്ടാവാറുണ്ട്. ചെറിയ പ്രതിഷേധങ്ങളില്‍ അത് തീരുകയാണ് പതിവ്. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ മുഷ്കും ഗര്‍വുമാണ് ചെറിയ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ബലിയാടായി തീര്‍ന്നിരിക്കുകയാണ് ആലപ്പുഴയിലെ ശ്രീകുമാര്‍. ഇത് ഒടുവിലത്തേതാകട്ടെ.
വ്യാപാരിയെ ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങള്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുകയും മേലില്‍ ഇത്തരം ദുരനുഭവങ്ങള്‍ ആര്ക്കുമുണ്ടാകാതെ നോക്കുകയും വേണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പേരില്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ ഇവിടത്തെ വ്യാപാരികളുടെ മനസ്സില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കയുടെ അഗ്നിനാളങ്ങള്‍ അടങ്ങൂ. സമൂഹത്തില്‍ അസ്വസ്ഥതയും സംഘര്‍ഷവും പരത്തുന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന് സാദ്ധ്യമായ സ്വഭാവ പരിഷ്കരണ പരിശീലനങ്ങളും അതിനൊപ്പം ഉണ്ടാവണം. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനല്ല പരിപാലിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: