കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര പുസ്തകോല്‍സവവും ടൂറിസം പ്രമോഷന് കൗണ്‍സില്‍ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരികോല്‍സവവും 4 മുതല്‍ 9 വരെ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറോളം പ്രസാധകര് പുസ്തകോല്‍സവത്തില്‍ പങ്കെടുക്കും. ഗ്രന്ഥശാലകള്‍ക്ക് നല്കിയ ഗ്രാന്റും പൊതുജനങ്ങള്‍ വാങ്ങിക്കുന്ന പുസ്തകവും ഉള്‍പ്പെടെ 1.5 കോടിയുടെ പുസ്തകം ചെലവഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി എട്ട് വരെ മേളയില്‍ നിന്ന് പുസ്തകം വാങ്ങിക്കാന്‍ പറ്റും. ദിവസേന സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. കൂടാതെ ആകാശവാണിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മധുരിക്കും ഓര്‍മകള്‍ ഒഎന്‍വി സ്മൃതി, ഫോക്ലോര് അക്കാദമി സംഘടിപ്പിക്കുന്ന ഫോക് ഫെസറ്റ്, കഥാ പ്രസംഗ പരിപോഷണ വേദി സംഘടിപ്പിക്കുന്ന കഥാ പ്രസംഗമേള, ഗാനമേള, വിവിധ കലാപരിപാടികള്‍, വനിതാ പാര്‍ലമെന്റ്, അക്ഷരശ്ളോകം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
4ന് വൈകുന്നേരം അഞ്ചിന് കേര്പ്പറേഷന് മേയര്‍ ഇ.പി.ലത പുസ്തകോല്‍സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സാംസ്കാരികോല്‍സവവും ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി കെ.പി.സുധീര മുഖ്യാതിഥിയാകും. തുടര്‍ന്ന് കലാപരിപാടികള്‍. അഞ്ചിന് വൈകീട്ട് 4.30ന് സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന സന്ദേശമുയര്‍ത്തി വനിതാ പാര്‍ലമെന്റ്, വൈകീട്ട് 6ന് കല്ക്ടര്‍ പി.ബാലകിരണിന് സ്വീകരണം, കാഥികന് കണ്ണൂര്‍ രത്നകുമറിന് അനുമോദനം തുടര്‍ന്ന് കഥാപ്രസംഗ മേള, ആറിന് ആകാശവാണിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മധുരിക്കും ഓര്‍മകള്‍ ഒഎന്‍വി സ്മൃതി, അക്ഷര ശ്ലോകം, ഏഴ്, എട്ട് തീയ്യതികളില്‍ ചക്ക മഹോല്‍സവം, ഫോക്ഫെസ്റ്റ് 9ന് പുരസ്കാര സമ്മേളനം, ഗാനമേള എന്നിവയും നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, പി.കെ.ബൈജു, എം.മോഹനന്, എ.ബാലന്, യു.ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: