മൂവാറ്റുപുഴ: മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം 25 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, നിര്‍മ്മല ആശുപത്രി, കൂത്താട്ടുകുളം ദേവമാത ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി മാര്‍ത്താണ്ടം കുഴിതുറൈ സ്വദേശികളായ സെല്‍വറാണി(38), സാറ(45), ബെന്‍സി(60), മരിയ ഭാഗ്യം(45), ബെനവി(42), സോറ(49), ദേവദാസി(40), മൈസര്‍(4), കൊച്ചുറാണി(35), ലിവിഷന്‍(4), ജിനോ(2), ഡെയ്സി(38), ആഷിക്ക്(7), ഗീത(40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബാക്കിയുള്ളവര്‍ക്ക് നിസാരപരിക്കേറ്റു.
തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ സെല്‍വറാണിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മില്‍ മൂവാറ്റുപുഴ-കോട്ടയം എംസി റോഡില്‍ മീന്‍കുന്നം കാവിച്ചേരി വളവില്‍ ഇന്നലെ വൈകിട്ട് 5മണിയോടെ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കൂട്ടകരച്ചില്‍ കേട്ടതോടെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്കി.
പരിക്കേറ്റവരെ വിവിധ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ചു. 27സ്ത്രീകളും അഞ്ച് കുട്ടികളും രണ്ട് ഡ്രൈവര്‍മാരുമാണ് തീര്‍ത്ഥാടക വാഹനത്തിലുണ്ടായിരുന്നത്. മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: