മിര്‍പൂര്‍: തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് എത്തിയത്. അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും (47 പന്തില്‍ 58) യുവരാജിന്റെയും (18 പന്തില്‍ 35) സുരേഷ് റെയ്നയുടെയും (25) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. 30 റണ്‍സെടുത്ത കപുഗേദരയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോര്‍.
കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ അജിന്‍ക്യ രഹാനെയെ ഇന്ത്യന്‍ നിരയില്‍ നിന്ന് ഒഴിവാക്കി. പരിക്ക് മൂലം കളിക്കുന്ന കാര്യം സംശയത്തിലായിരുന്നെങ്കിലും രോഹിത് ശര്‍മ്മയും ധോണിയും അവസാന ഇലവനില്‍ ഇടംപിടിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 11 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് മാത്രുമെടുത്ത ചണ്ടിമലിനെ ആശിഷ് നെഹ്റയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ പിടികൂടി. സ്കോര്‍ 1ന് 6. തുടര്‍ന്നെത്തിയ ഷെഹാന് ജയസൂര്യയ്ക്കും ഏറെ ആയുസ്സുണ്ടായില്ല. മൂന്ന് റണ്‍സെടുത്ത ജയസൂര്യയെ ബൂംറയുടെ പന്തില്‍ ധോണി തന്നെ പിടികൂടി. ഇതോടെ സ്കോര്‍ രണ്ടിന് 15 എന്ന നിലയിലായി. അടുത്ത ഊഴം ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു. സ്കോര്‍ 31-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 18 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനെ അശ്വിന് കയ്യിലൊതുക്കി.
പിന്നീട് ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും കപുഗേദരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ മാത്യൂസിന്റെ (19 പന്തില്‍ 18) കുറ്റി തെറിപ്പിച്ച് പാണ്ഡ്യ ഇന്ത്യക്ക് വീണ്ടും ബ്രേക്ക് നല്കി. ഇതോടെ ലങ്ക നാലിന് 57 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ കപുഗേദരക്കൊപ്പം സിരിവര്‍ദ്ധനെ ഒത്തുചേര്‍ന്നതോടെയാണ് ലങ്കന്‍ ഇന്നിങ്സ് 100 കടന്നത്. എന്നാല്‍ 17 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സറുമടക്കം 22 റണ്‍സെടുത്ത സിരിവര്‍ദ്ധനയെ അശ്വിന്റെ പന്തില്‍ റെയ്ന പിടികൂടിയതോടെ 43 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ലങ്കന്‍ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതാണ്. തുടര്‍ന്നെത്തിയ ദാസുന്‍ ഷനകക്ക് നാല് പന്തുകളുടെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്.
ഒരു റണ്‍സെടുത്ത ഷനക റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ 32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ലങ്കന്‍ ഇന്നിങ്സിലെ ടോപ്സ്കോറര്‍ കപുഗേദരയെ ബൂംറയുടെ പന്തില്‍ ഹാര്‍ദിക പാണ്ഡ്യ പിടികൂടി. എട്ടാം വിക്കറ്റില്‍ തീസര പെരേരയും കുലശേഖരയും ചേര്‍ന്ന് സ്കോര്‍ 125-ല്‍ എത്തിച്ചു. ആറ് പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 17 റണ്‍സെടുത്ത പെരേരയെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്ത് മടക്കി. ഇന്നിങ്സിലെ അവസാന പന്തില്‍ ഒമ്പത് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത കുലശേഖരയെ റണ്ണൗട്ടാക്കുകയും ചെയ്തതോടെ ലങ്കന്‍ സ്കോര്‍ 138-ല്‍ ഒതുങ്ങി. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ, അശ്വിന് എന്നിവര്‍ രണ്ടുവീതവും ആശിഷ് നെഹ്റ ഒരു വിക്കറ്റും സ്വന്തമാക്കി.
139 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം ഓവറിലെ അവസാന പന്തില്‍ ശിഖര്‍ ധവാനെ (1) കുലശേഖര ചണ്ടിമലിന്റെ കൈകളിലെത്തിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രം. അധികം കഴിയും മുന്നേ രോഹിത് ശര്‍മ്മയും (15) മടങ്ങി. ഇത്തവണയും കുലശേഖരയാണ് വിക്കറ്റിനുടമ. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 11.1 ഓവറില്‍ സ്കോര്‍ 70-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത സുരേഷ് റെയ്നയെ ദാസുന്‍ ഷനകയുടെ പന്തില്‍ കുലശേഖര പിടികൂടി. തുടര്‍ന്നെത്തിയ യുവരാജ് സിങ് തുടക്കം മുതലേ ആക്രമണമൂഡിലായിരുന്നു. പതിമൂന്നാം ഓവര്‍ എറിഞ്ഞ ഹെറാത്തിന്റെ തുടര്‍ച്ചയായി രണ്ട് തവണ യുവി അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി.
14.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. സ്കോര്‍ 121-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ നിന്ന് മൂന്ന് വീതം ഫോറും സിക്സറുമടക്കം 35 റണ്‍സെടുത്ത യുവി തീസര പെരേരക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം കഴിയും മുന്നേ രണ്ട് റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ഹെറാത്തിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. നാല് പന്തില്‍ നിന്ന് 7 റണ്‍സുമായി ധോണി കോഹ്ലിക്കൊപ്പം പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: