തൃശൂര്‍: പണിമുടക്കിന്റെ ഭാഗമായി പ്രകടനം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍.
പണിമുടക്കിന്റെ ഭാഗമായി ഇന്നലെ രാവിലെ പത്തു മണിയോടെ തൃശൂര്‍ പൂത്തോളിലെ വില്‍പ്പന നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
മുന്‍വശത്തെ ഗേറ്റ് പൂട്ടി പോലീസ് കാവല്‍ നിന്നിരുന്നു. എന്നാല്‍, പ്രകടനക്കാരില് ചിലര്‍ പിന്‍ഭാഗത്തെ ഗേറ്റ് പൊളിച്ച് അകത്തുകടന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ഡെപ്യൂട്ടി കമ്മീഷണറുടെ കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത പത്തോളം വ്യാപാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് മനഃപ്പൂര്‍വ്വം വ്യാപാരികളെ മര്ദ്ദിക്കുകയായിരുന്നുവെന്നാരോപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ വരെ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. അതേസമയം, ജില്ലയില്‍ ബസ് സര്‍വ്വീസുകള്‍ പതിവുപോലെ നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: