ന്യൂദല്‍ഹി: ലഷ്കര്‍ ഭീകരസംഘാംഗമായ ഇസ്രത് ജഹാനും കൂട്ടരും ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചത് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇസ്രത് ഭീകരസംഘാംഗമാണെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്മൂലം ചിദംബരം തിരുത്തിയെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന ജി.കെ. പിള്ളയാണ് വെളിപ്പെടുത്തിയത്. ഒരു വാര്‍ത്താ ഏജന്‍സിയോടായിരുന്നു ജി.കെ. പിള്ളയുടെ നിര്‍ണ്ണായക തുറന്നുപറച്ചില്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഇസ്രത് കേസില്‍ കുടുക്കുന്നതിനായി ചിദംബരം ശ്രമിച്ചെന്ന് ഇതോടെ വ്യക്തമായി.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ ചിദംബരം സത്യവാങ്മൂലം സമ്പൂര്‍ണ്ണമായി തിരുത്തി. ഇസ്രത് എന്ന പെണ്‍കുട്ടിക്ക് യാതൊരു ഭീകരബന്ധവുമില്ലെന്നായിരുന്നു ചിദംബരം വരുത്തിയ തിരുത്ത്. പുതിയ സത്യവാങ്മൂലം തയ്യാറാക്കിയത് ചിദംബരം നേരിട്ടായിരുന്നതിനാല് ആര്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഐബിയെയും ആഭ്യന്തര സെക്രട്ടറിയെയും മറികടന്നായിരുന്നു കേസില്‍ ചിദംബരത്തിന്റെ നേരിട്ടുള്ള ഇടപെടല്‍, ജി.കെ. പിള്ള വെളിപ്പെടുത്തി.
2009ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് തിരുത്തല്‍ വരുത്തിയത്. ഇതിന് ഒരു മാസം മുമ്പ് ഇസ്രത് ലഷ്കര്‍ സംഘാംഗമാണെന്ന് ഐബി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം ശരിയായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രണ്ടാമത് സമര്‍പ്പിച്ച സത്യവാങ്മൂലം വലിയ വിവാദങ്ങള്‍ക്കും ഇസ്രത്തിനെയും സംഘത്തെയും ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നുള്ള പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സിബിഐ പ്രതിസ്ഥാനത്തു ചേര്‍ത്തു. ഐബി മുന്‍ ഡയറക്ടര്‍ രജീന്ദ്രകുമാര്‍ ഐപിഎസ്, പി. മിത്തല്‍, എം.കെ. സിന്‍ഹ, രാജീവ് വാങ്കഡെ എന്നിവരെയാണ് കേസിലെ പ്രതികളായി സിബിഐ കണ്ടെത്തിയത്. എന്നാല്‍, യാതൊരു തെളിവുകളും സൃഷ്ടിക്കാന്‍ സാധിക്കാതായതോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അഹമ്മദാബാദിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇസ്രത് ജഹാന്, മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവേദ് ഷെയ്ഖ് എന്നിവര്‍ ഭീകരര്‍ അല്ലെന്നാണ് സിബിഐയുടെ കുറ്റപത്രത്തല്‍ പറഞ്ഞത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നല്കിയ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പോലീസ് ഇവരെ വെടിവെച്ചു കൊന്നതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പ്രതിചേര്‍ക്കപ്പെട്ട നാലുപേരും ഗുജറാത്ത് പോലീസുമായി ഗൂഢാലോചന നടത്തിയാണ് ഇസ്രത്തിനേയും കൂട്ടരേയും കൊന്നതത്രേ. തുടര്‍ന്ന് രജീന്ദ്രകുമാറിന്റെ കൈവശമിരുന്ന എകെ 56 തോക്കുകള്‍ മൃതദേഹത്തില്‍ വയ്ക്കുകയും ഭീകരരായി വരുത്തി തീര്‍ക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ ചിദംബരത്തിന്റെ ആവശ്യപ്രകാരം സിബിഐ ആരോപിച്ചു.
2004 ജൂണ്‍ 15നാണ് നരേന്ദ്ര മോദിയെ വധിക്കുന്നതിനുള്ള ദൗത്യവുമായി സഞ്ചരിക്കുന്നതിനിടെ ഐബി നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രത് ജഹാന് അടക്കം നാലു ഭീകരര്‍ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: