തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതോടെയാണ് ഭിന്നത പുറത്തു വന്നത്. കൊടുക്കില്ലെന്ന് സിപിഎമ്മും നിലപാടെടുത്തതോടെ തര്‍ക്കമായി,തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാമെന്ന് യോഗം തീരുമാനിച്ചു. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പേ പരിഹാരം കാണണമെന്നാണ് എല്‍ഡിഎഫ് നിര്‍ദ്ദേശം.
രാജ്യസഭാ സീറ്റാവശ്യത്തില്‍ പിന്നോട്ടില്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. ഇന്നലെ ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് കമ്മറ്റിയും ഇക്കാര്യത്തില്‍ ഉറച്ച നിലപാട് വേണമെന്ന് തീരുമാനിച്ചിരുന്നു. ബിനോയ് വിശ്വത്തിന് വേണ്ടിയാണ് ആവശ്യം. രാജ്യസഭയിലേക്ക് മൂന്നു ഒഴിവാണുള്ളത്. സിപിഎമ്മിന്റെ ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍, കോണ്‍ഗ്രസിന്റെ എ.കെ. ആന്റണി എന്നിവരുടെ കാലാവധിയാണ് അവസാനിച്ചത്. ഇടതുപക്ഷത്തിന് ഒരാളെയേ രാജ്യസഭയിലേക്ക് വിജയിപ്പാക്കാനാവൂ.
എം.എ. ബേബിയെ രാജ്യസഭയിലേക്ക് പറഞ്ഞയയ്ക്കാനാണ് സിപിഎം തീരുമാനം. ഒഴിവുവന്ന സീറ്റ് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും ഇത് വിട്ടുനല്‍കാനാവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് തീരുമാനിച്ചതാണെന്ന് സിപിഐ അവകാശപ്പെടുന്നു. മാര്‍ച്ച് 11 വരെ രാജ്യസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഈ മാസം 21 നാണ് തെരഞ്ഞെടുപ്പ്.
അതേസമയം കേരള കോണ്‍ഗ്രസില്‍ വിമതരായ ജോസഫ് വിഭാഗം നേതാക്കളുടെ കാര്യത്തിലും എള്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടായില്ല. വിമത നേതാക്കള്‍ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് വിട്ടുവന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ചെയര്‍മാനായി ഏഴംഗ സമിതിയെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: