തിരുവനന്തപുരം: സര്‍വ്വേ വകുപ്പില്‍ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാര ദാനത്തിനായി ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തതില്‍ സ്വജനപക്ഷപാതം. മാനദണ്ഡങ്ങള്‍ ലംഘിച്ച് വിജിലന്‍സ് അന്വേഷണം നേരിട്ട ഉദ്യോഗസ്ഥന് പുരസ്കാരം നല്കി. ഇയാള്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഫയല്‍ പൂഴ്ത്തിയാണ് പുരസ്കാരം നല്‍കിയത്. നടപടിയില്‍ പ്രതിഷേധിച്ച് സര്‍വ്വേ ഉദ്യോഗസ്ഥരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി പുരസ്കാരം നിരസിച്ചുകൊണ്ട് സര്‍ക്കാരിന് കത്തുനല്‍കി.
റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പുരസ്കാര വിതരണത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. സര്‍വേ വകുപ്പില്‍ മികച്ച ഫീല്‍ഡ് വിംഗിന് അനുവദിച്ച അവാര്‍ഡാണ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയന് നല്‍കിയത്. സര്‍വ്വേ ഡയറക്ടറേറ്റിലെ പര്‍ച്ചേസ് വിഭാഗത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്പനികള്‍ പാരിതോഷികം നല്കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടികള്‍ വേണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച ഫയലാണ് പുരസ്കാരം നല്കാന് വിജയനെ പരിഗണിച്ചപ്പോള്‍ പൂഴ്ത്തിയത്. മറ്റൊരു വിചിത്രമായ വസ്തുത പുരസ്കാരം നേടിയ ഡെപ്യൂട്ടി ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലാണ് ജോലി ചെയ്യുന്നുവെന്നതാണ്. സംസ്ഥാനത്ത് ഫീല്‍ഡില്‍ ജോലിചെയ്യുന്ന സമാന തസ്തികയിലുള്ള 14 പേരെ ഒഴിവാക്കിയാണ് പുരസ്കാരം അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കി.
ഇത്തരത്തില്‍ മാനദണ്ഡം ലഭിച്ച് മറ്റ് പലര്‍ക്കും പുരസ്കാരം നല്‍കിയതായി ആക്ഷേപമുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് സര്‍വ്വേ ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായിരുന്നുവെന്നതും ശ്രദ്ധേയമായി. സര്‍വ്വേ ഫീല്‍ഡ് സ്റ്റാഫ് ഓര്ഗനൈസേഷന് ചെയര്‍മാനായ ജിജോ തോമസ് നടപടിയില്‍ പ്രതിഷേധിച്ച് തനിക്ക് കിട്ടിയ പുരസ്കാരം വേണ്ടെന്ന് എഴുതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: