തിരുവനന്തപുരം: എഐസിസിക്ക് സമര്‍പ്പിക്കുന്ന പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിറ്റിംഗ് എം.എല്‍.എമാരെ ഒഴിവാക്കേണ്ടതില്ലെന്ന് തീരുമാനം. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് താഴേത്തട്ടില്‍ നിന്നുള്ള അഭിപ്രായം ആരായുന്നതിനായി നിയോഗിച്ച ജില്ലാതല ഉപസമിതികളുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
താഴേത്തട്ടില്‍ നിന്നും രൂപീകരിച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സുധീരന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് പരമാവധി നാലുപേര്‍ അടങ്ങുന്ന ഒരു കരട് പട്ടികയുണ്ടാക്കി പ്രാഥമികപരിശോധനകള്ക്കായി ഹൈക്കമാന്‍ഡിന് നല്‍കാനും തീരുമാനിച്ചു. ഇതൊക്കെ അനൗപചാരിക നടപടികള്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചു.
കെപിസിസി നിയോഗിച്ച ഉപസമിതികള്‍ ഓരോ ജില്ലയിലെയും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി സംസാരിച്ചാണ് പട്ടിക തയാറാക്കിയത്. സിറ്റിംഗ് എംഎല്‍എമാരുളള മണ്ഡലങ്ങളില്‍ അഭിപ്രായങ്ങള്‍ സീല്‍വച്ച കവറുകളിലാണ് ഉപസമിതിക്ക് നല്കിയതും. പട്ടികതയാറാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അംഗങ്ങള്‍ തൃപ്തരാണെങ്കിലും ഇതിനെ ഗ്രൂപ്പുകള്‍ ഹൈജാക്ക് ചെയ്തതായി പലര്‍ക്കും പരാതിയുണ്ട്. പല ജില്ലകളിലും ഗ്രൂപ്പുകള്‍ വിപ്പ് നല്‍കിയാണ് പേരുകള്‍ പറയിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചിടത്ത് അവകാശവാദമുന്നയിക്കേണ്ടതില്ലെന്ന് ഐ വിഭാഗവും മറിച്ചും തീരുമാനിച്ചാണ് പേരുകള്‍ പറഞ്ഞതെന്ന് അംഗങ്ങളില്‍ പലര്‍ക്കും പരാതിയുണ്ട്.
ഉപസമിതി അംഗങ്ങളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രിയോടെ അവരുടെ പട്ടികകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പേരുകളില്‍ മൂന്നുനേതാക്കളും ചേര്‍ന്ന് അവര്‍ സമര്‍പ്പിച്ച പട്ടികകളുടെ പരിശോധന ആരംഭിച്ചു. ഇതില്‍ നിന്ന് പരമാവധി നാലുപേരുകള്‍ അടങ്ങുന്ന കരട് പട്ടികയുണ്ടാക്കി എത്രയുംവേഗം എഐസിസിക്ക് സമര്‍പ്പിക്കുമെന്ന് സുധീരന് വ്യക്തമാക്കി. അതിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഈ കരട് ലിസ്റ്റ് കൂടാതെ അവിടെ ഉയര്‍ന്നുവരുന്ന മറ്റു നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ പട്ടികയ്ക്ക് രൂപം നല്‍കും. ഇതാണ് ഔദ്യോഗികപട്ടിക. ഇത് എഐസിസിക്ക് അയച്ചുകൊടുക്കും. അവിടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അന്തിമപട്ടികയ്ക്ക് അംഗീകാരം നല്‍കേണ്ടത്.
ഈ നടപടിക്ക് മുമ്പായി കേന്ദ്രവുമായി സംസാരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പൊതുമാനദണ്ഡത്തിന് രൂപം നല്‍കുമെന്നും സുധീരന് അറിയിച്ചു. യുഡിഎഫില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട് പരസ്യചര്‍ച്ചയ്ക്ക് തയ്യാറല്ല. കോണ്‍ഗ്രസ് മഹാമനസ്കതയുള്ള പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളും എല്ലാവരും മനസിലാക്കണമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: