മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) കൊലപ്പെടുത്തിയ കേസില്‍ ഏഴു സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. മാവേലിക്കര അഡീഷല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ജോണ്സണ് ജോണ്‍ ആണ് പ്രതികളെ ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന് (45), റോബിന്‍വില്ലയില്‍ റോഷന്(30), സഹോദരന് റോബിന് (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന് പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന് (60) എന്നിവരെയാണ് ശിക്ഷിച്ചത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലപാതകം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നാം തീയതി തുടങ്ങിയ കേസ് വിചാരണയില്‍ 18 സാക്ഷികളെയും. 43 രേഖകളും 11 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. 2007 ഏപ്രില്‍ 20ന് വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷനു സമീപം രാത്രിയിലായിരുന്നു ചന്ദ്രനെ കൊലപ്പെടുത്തിയത്.
വെട്ടിയാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ ആക്രമിക്കുന്ന വിവരം അറിഞ്ഞാണ് താലൂക്ക് കാര്യവാഹ് ആയിരുന്ന ചന്ദ്രന് രാത്രി എട്ടു മണിയോടെ സ്ഥലത്തെത്തിയത്. വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ സിപിഎമ്മുകാര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രനെ പിന്നാലെയെത്തി പഠിപ്പുര ജംഗ്ഷനു സമീപമുള്ള കല്ലുവെട്ടാംകുഴിയിലിട്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തി.
മാരകമായ 21 മുറിവുകളായിരുന്നു ചന്ദ്രന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. റോഷനും പ്രദീപും വാളുകള്‍ കൊണ്ടും ഓമനക്കുട്ടന് തുഴ ഉപയോഗിച്ചും മറ്റുള്ളവര്‍ ഇരുമ്പ് പൈപ്പ്, കേബിള്‍ എന്നിവ ഉപയോഗിച്ചുമായിരുന്നു ആക്രമണം നടത്തിയത്. തുഴ ഉപയോഗിച്ചുള്ള അടിയില്‍ ചന്ദ്രന്റെ തലപൊട്ടി. വെട്ടുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് കൈവിരലുകളില്‍ മാരകമായ മുറിവ് ഏറ്റിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് പിന്നീട് റോബിന്റെ വീടിനു സമീപത്തുനിന്നും കണ്ടെത്തി.
ഇടതുപക്ഷ ഭരണകാലത്ത് നടന്ന കൊലപാകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും സാക്ഷിമൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി. പടിക്കല്‍, ശ്രീദേവി പ്രതാപ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: