പത്തനാപുരം: വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തങ്ങളില്‍ വ്യാപക സാമ്പത്തിക ക്രമക്കേടും കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങളും. സര്‍വ്വശിക്ഷ അഭിയാന് മുന്നോട്ടുവയ്ക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാകുന്നില്ല.
മിക്ക ബിആര്‍സികളിലെയും പ്രവര്‍ത്തനങ്ങള്‍ താറുമാറായി നിലയിലാണ്. വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നതിനും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ബിആര്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിആര്‍സികളില്‍ ട്രെയിനര്‍മാരായി എത്തുന്നതാകട്ടെ മതിയായ യോഗ്യതയില്ലാത്തവരാണെന്നും അക്ഷേപമുണ്ട്. കുട്ടികളുടെ കുറവ് മൂലം സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരാണ് പരിശീലകരായി എത്തുന്നത്. പ്രവര്‍ത്തി പരിചയവും വിഷയത്തെപറ്റിയുള്ള അറിവുകളും പരിഗണിച്ചാണ് ട്രെയിനര്‍മാരെ നിയമിക്കേണ്ടത്. ഒരു ഉപജില്ലയിലെ സ്കൂളുകളെ പഞ്ചായത്ത് തലത്തില്‍ വിജിഎച്ച് സിആര്സികളാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നതും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതും ബിപിഒമാരുടെ നേതൃത്വത്തിലുള്ള സംഘമാണ്. എന്നാല്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ടുകള്‍ കൃത്യമായി എത്തുന്നില്ല. കഴിഞ്ഞമാസം ആരംഭിച്ച എഡ്യു ഫെസ്റ്റ് എന്ന പരിപാടിക്കായി പങ്കെടുത്ത സ്കൂളുകള്‍ക്ക് നല്‍കേണ്ട തുക പോലും വിതരണം ചെയ്തിട്ടില്ല എന്നതാണ് സത്യാവസ്ഥ. വിധികര്‍ത്താക്കള്‍ക്ക് വേണ്ടി എസ്എസ്എ നല്കുന്ന തുകയിലും വ്യാപക ക്രമക്കേടാണ് നടക്കുന്നത്. മല്‍സരത്തിന്റെ അടിസ്ഥാനത്തില്‍ അതാത് മേഖലയില്‍ പ്രശസ്തരായ ആളുകളെയാണ് വിധികര്‍ത്താക്കളായി ക്ഷണിക്കേണ്ടത്. എന്നാല്‍ ഹൈസ്ക്കൂള്,വിഭാഗത്തിലെ അധ്യാപകരാകും മിക്കപ്പോഴും വിധി നിര്‍ണയിക്കുക. എസ്എസ്എ വിധികര്‍ത്താക്കള്‍ക്ക് നല്കുന്ന അഞ്ഞൂറ് രൂപ ഇതുവഴി ലാഭിക്കുകയാണ് ബിആര്‍സി. എന്നാല്‍ ആഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലം വിധിനിര്ണയിക്കുന്നവര് കൈപ്പറ്റുന്നതായാണ് രേഖപ്പെടുത്തുക. പ്രവര്‍ത്തനങ്ങളെ പറ്റി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുനലൂര്‍ ഉപജില്ലയിലെ ബിപിഒയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. നിലവില്‍ അഞ്ചല്‍ ബിപിഒക്ക് രണ്ട് ബിആര്‍സികളുടെ ചുമതല. സ്കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനധ്യാപകരും നിരവധി തവണ പരാതികള്‍ പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: