ഇഞ്ചവിള: അഫ്റ്റര് കെയര്‍ ഹോമിന്റെ ഉദ്ഘാടനം തിരക്കിട്ട് നടത്താനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ട് തടഞ്ഞു. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ അഞ്ചാലുംമൂട് ഇഞ്ചവിള വൃദ്ധസദനത്തിനോട് ചേര്‍ന്നുള്ള അഫ്റ്റര് കെയര്‍ ഹോമിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. പണി പൂര്‍ണമായും ചെയ്ത് തീര്‍ക്കാതെ ഉദ്ഘാടനം ഇന്നലെയാണ് സാമൂഹിക വകുപ്പ് നിശ്ചയിച്ചത്. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയെകൊണ്ട് ഉദ്ഘാടനം നടത്താനായിരുന്നു നീക്കം. രാവിലെ അഫ്റ്റര് കെയര്‍ ഹോം അലങ്കരിക്കുന്നത് കണ്ട് അവിടെത്തിയ ബിജെപി വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന് വിവരം ആരാഞ്ഞപ്പോഴാണ് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ച വിവരം അറിയുന്നത്. പ്രദേശത്തെ വാര്‍ഡ് മെമ്പറായ തന്നെ അറിയാക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് രാധാകൃഷ്ണന് സാമൂഹികവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സംഭവമറിഞ്ഞ് കൂടുതല്‍ ബിജെപി പ്രവര്‍ത്തകരുമെത്തി. രഹസ്യമായി ഉദ്ഘാടനം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോയാല്‍ മന്ത്രി മുനീറിനെ തടയുന്നതുള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതരെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുകയായിരുന്നു. പ്രതിഷേധത്തിന് ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സതീഷ്, യുവമോര്‍ച്ച് മണ്ഡലം സെക്രട്ടറി മഹേഷ് എന്നിവര്‍ നേതൃത്വം നല്കി. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് മന്ത്രി മുനീറിന്റെ ഓഫീസില്‍ നിന്നും ഉദ്ഘാടനം ഇന്നലെ നടത്തണമെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതനുസരിച്ചാണ് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുന്നതിന് മുമ്പ് സകലപദ്ധതികളുടെയും ഉദ്ഘാടനം നടത്താന്‍ യുഡിഎഫ് മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ പദ്ധതികളുടെയും ഉദ്ഘാടനം പെട്ടെന്ന് നടത്താന്‍ അതാത് വകുപ്പ് തലവന്മാര്ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ അഫ്റ്റര്കെയറിന്റെ ഉദ്ഘാടനം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: