കൊച്ചി: വിവരാവകാശ കമ്മിഷണറായി മുൻ ഡി.ജി.പി വിൻസൺ എം.പോളിനേയും മറ്റ് അഞ്ച് അംഗങ്ങളേയും നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തു.
കമ്മിഷൻ നിയമനത്തിനെതിരെ സോമശേഖരൻ എന്നയാൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടത്. ഇതോടൊപ്പം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസിൽ തീർപ്പാകുന്നത് വരെ തല്‍സ്ഥിതി നിലനിറുത്താനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
കമ്മിഷനെ നിയമിക്കാനുള്ള ശുപാർശ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രേഖകൾ ഗവർണറുടെ ഓഫീസിലായതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വിവരാവകാശ കമ്മിഷണറേയും അംഗങ്ങളേയും ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ ശുപാർശ താൽക്കാലികമായി സ്റ്റേ ചെയ്യുന്നതായി കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: