രാവണന് ഉദ്യാനത്തില്‍ കടന്ന് സീതയെ സമീപിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ കാല്‍ച്ചിലമ്പ്, കിങ്ങിണി തുടങ്ങിയവയുടെ ശബ്ദം കേട്ട് സീത പരിഭ്രമിച്ചു. ശരീരം ചുരുക്കി മുട്ടിന്മേല് മുഖം പൂഴ്ത്തിയിരുന്നു. രാവണന് സീതയോട് രാമനെപ്പറ്റി നിരവധി കുറ്റങ്ങളും കുറവുകളും പറയുന്നു. അവയൊക്കെത്തന്നെ ഈശ്വരമഹിമ വിവരിക്കുന്ന വേദാന്തതത്ത്വങ്ങളും രാമസ്തുതിയുമാണ്. ദ്വയാര്‍ത്ഥത്തിലാണ് രാവണന് പറയുന്നത്.
ഹേ, സുന്ദരി, ഞാന്‍ നിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ദാസനാണ്. നീ എന്നെയൊന്ന് കടാക്ഷിക്കുകയെങ്കിലും ചെയ്യ്. നിന്നില്‍തന്നെ മനസ്സുറപ്പിച്ചവനാണ് ഞാന്‍. അതേസമയത്ത് നിന്റെ ഭര്‍ത്താവായ രാമനെ അന്വേഷിക്കുന്നവരില്‍ ചിലര്‍ക്കുമാത്രമേ കാണാന്‍ പറ്റൂ. അയാള്‍ ആരുടെ മുമ്പിലും വരുന്നില്ല. എല്ലാസ്ഥലത്തും നന്നായി തിരഞ്ഞാലും ചിലപ്പോള്‍ ഭാഗ്യവാന്മാര്ക്കു മാത്രം കാണാന്‍ കഴിഞ്ഞെന്നുവരും. ഹേ സുന്ദരി, ദശരഥപുത്രനെക്കൊണ്ട് നിനക്കൊരു പ്രയോജനവുമില്ല. നീ ലോകസുന്ദരി. അവനാകട്ടെ ഒരിക്കലും ഒന്നിലും ആശയില്ല. അതുപോലെ നിന്നിലും ആഗ്രഹമില്ല.
നീ വളരെ താല്പര്യത്തോടെ ആലിംഗനം ചെയ്താലും. തൊട്ടടുത്ത് വസിച്ചാലും നിന്റെ ഗുണങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരുന്നാലും അവന് നിന്നില്‍ താല്പര്യമില്ല. അവന് ഒരുവരിലും ശരണമില്ല. താങ്ങുംതണലുമില്ലാത്ത നിസ്സാരന്. ശക്തിവിഹീനമായ അവന് ഇവിടെയെത്താന്‍ കഴിയില്ല. ഭവതി അവനെയെന്തിനാശ്രയിക്കുന്നു. അവന് കീര്‍ത്തിയില്ല. ആത്മാഭിമാനമില്ല. നന്ദിയില്ല. ഒന്നിലും മമതയില്ല, അഹങ്കാരമില്ല, സ്വയം പണ്ഡിതനാണെന്ന് നടിക്കുന്നു. അവനെ ചുറ്റിയിരിക്കുന്നത് വനചരന്മാരാണ്. അവനെപ്പോഴും കാട്ടാളന്മാരുടെ കൂടെയാണു കഴിയുന്നത്. ദരിദ്രന്മാരെയാണ് അവനിഷ്ടം.
ഉയര്‍ന്നവനെന്നോ താണവനെന്നോ, നല്ലവനോ ചീത്തയാളെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും കൂടിച്ചേര്‍ന്നു കഴിയുന്നവനാണ് രാമന്. ബ്രാഹ്മണനായാലും ചണ്ഡാളനായാലും അവനൊരുപോലെതന്നെ. പശുവും നായും അവന് സമം. ഭവതിയെ കണ്ടാലും കാട്ടാള സ്ത്രീയെ കണ്ടാലും അവനൊരുപോലെതന്നെ. ഭവതിയും കാട്ടാള സ്ത്രീയായ ശബരിയും തമ്മില്‍ അവനു മാറ്റമില്ല. ചിലപ്പോള്‍ ഇതിനകം വല്ല കാട്ടാളസ്ത്രീയേയും ഭാര്യയാക്കിക്കാണും. തീര്‍ച്ചയായും അവന് ഭവതിയെ ഇതിനകം മറന്നുകാണും.
ഭവതിയില്‍ താല്പര്യമില്ലാത്ത അദ്ദേഹത്തെ ഇനി കാത്തിരിക്കേണ്ട. അതിനാല്‍ ഭവതിയുടെ ദാസന്മാരില് ദാസനായ എന്നെ സ്വീകരിക്ക്. കൈയില്‍ കിട്ടിയ രത്നമണിയെ ഉപേക്ഷിച്ചിട്ട് തിളങ്ങുന്ന കുപ്പിച്ചില്ലിനെ എന്തിനു മോഹിക്കുന്നു. എന്നെ നോക്ക് ദേവന്മാര്, അസുരന്മാര്, നാഗന്മാര്, അപ്സരസ്സുകള്‍ എന്നീവര്ഗ്ഗങ്ങളിലുള്ള എത്രയെത്ര ദാസിമാരാണ് സേവിക്കുന്നത്. നീ എന്നോടൊപ്പം വന്നാല്‍ ഇവരൊക്കെ നിന്റെ ദാസിമാരായിത്തീരും. സുന്ദരിമാര്‍ എനിക്കു വിടു പണിചെയ്യുന്നു. കാലനുപോലും എന്നെ ഭയമാണ്. ദേവേന്ദ്രന്‍പോലും എന്നെ പൂജിക്കുന്നു.
ഞാന്‍ പറയുന്നത് ഭവതി അനുസരിക്ക്. ഹേ സുന്ദരീ, അവിടുത്തെ പാദകമലങ്ങളില്‍ ഞാനിതാ വീഴുന്നു. എല്ലാത്തരത്തിലും ഞാന്‍ നിനക്കു വശഗതനാണ്. എന്നെ രക്ഷിക്ക്. (ഇവിടെ രാവണന് സ്വയം നിന്ദിക്കുന്നു. ആയിരക്കണക്കിന് സുന്ദരിമാരുണ്ടായിട്ടെന്തു ഫലം? യഥാര്‍ത്ഥത്തില്‍ കാലനും എന്നെ വേണ്ടാതായി. ഇനി സര്‍വശക്തയായ ദേവിയുടെ കാരുണ്യം ഉണ്ടെങ്കില്‍ ഭഗവാന്റെ കൈയാല്‍ മുക്തി പ്രാപിക്കാം. അതിനായി ഞാനിതാ പാദത്തില്‍ അഭയം തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: