യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷം ഭാരതം കണ്ട ഏറ്റവും ഭീമമായ അഴിമതികള്‍ നിറഞ്ഞ കാലമായിരുന്നു. ടുജി സ്പെക്ട്രം മുതല്‍ കല്‍ക്കരിപ്പാടം വരെ… അന്നത്തെ അഴിമതികളുടെ കഥകള്‍ ദാ ഇപ്പോള്‍ വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ധനമന്ത്രിയായിരുന്ന ഒരു പിതാവും മകനും രാജ്യത്തെ അഴിമതിയില്‍ മുക്കിയാഴ്ത്തിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
കേന്ദ്രമന്ത്രിയായിരുന്ന പിതാവ് പി. ചിദംബരത്തിന്റെ സ്വാധീനവും പദവിയും ഭംഗിയായി ദുരുപയോഗം ചെയ്ത് സ്വത്ത് വാരിക്കൂട്ടിയ കാര്‍ത്തി ചിദംബരം മറ്റൊരു റോബര്‍ട്ട് വാദ്രയാണ്.
അഴിമതികളില്‍ നിന്ന് അഴിമതികളിലേക്ക് പിതാവിന്റെഒത്താശയോടെ ഓടിക്കളിച്ച കാര്‍ത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
വാസന് ഐ കെയറും 223 കോടി കള്ളപ്പണവും
ലളിതമായ ചുറ്റുപാടുകളില്‍ ഡോ. അരുണും ഭാര്യ മീരയും ചേര്‍ന്ന് തിരുച്ചിയില്‍ 2002ല്‍ സ്ഥാപിച്ച ആശുപത്രിയാണ് വാസന് ഐ കെയര്‍. 2009 ഒക്ടോബര്‍ വരെ ആശുപത്രിക്ക് കാര്യമായ ഒരു പുരോഗതിയും ഇല്ലായിരുന്നു. 2008-2009ലെ വാര്‍ഷിക വിറ്റുവരവ് വെറും 13 കോടി രൂപയായിരുന്നു. കളത്തില്‍ കാര്‍ത്തി ചിദംബരം ഇറങ്ങിക്കളിച്ചതോടെ സ്ഥിതി മാറി.
2008 അവസാനം ആശുപത്രിയുടെ കുറേ ഓഹരികള്‍ ഒരു ദ്വാരകാനാഥന് വാങ്ങി; മൂന്നു ലക്ഷത്തോളം ഓഹരികള്‍. 48 മണിക്കൂറിനകം ദ്വാരകാനാഥന്റെ പകുതി ഓഹരികളും അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വാങ്ങി. ഇനി രസകരമായ കാര്യം: ഈ കമ്പനിയുടെ ഓഹരിയില്‍ മൂന്നില്‍ രണ്ടും ഓസ്ബ്രിഡ്ജ് ഹോള്‍ഡിങ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ കൈവശമാണ്. ഈ കമ്പനിയാകട്ടെ കാര്‍ത്തി ചിദംബരത്തിന്റേതാണ്. അതായത് കാര്‍ത്തിയുടെ കമ്പനി വാസന് ഐ കെയറിന്റെ വലിയൊരു വിഭാഗം ഓഹരികളും വാങ്ങിയെന്നര്ത്ഥം. ഈ സമയത്ത് കേന്ദ്രധനമന്ത്രി പി.ചിദംബരമായിരുന്നു.
ഒന്നരലക്ഷം ഓഹരികളാണ് കരസ്ഥമാക്കിയത്. 48 മണിക്കൂറിനകം ദ്വാരകാനാഥന് കാര്‍ത്തിയുടെ കമ്പനിക്ക് ഓഹരി വിറ്റത് 1.55 കോടി രൂപയുടെ നഷ്ടത്തിലും. ആരും ചെയ്യാത്ത ഒരു കാര്യം. തികച്ചും ദുരൂഹമായിരുന്നു ഇത്.വാസനില്‍ കാര്‍ത്തിയുടെ കാലടി പതിച്ചതോടെ ആശുപത്രിയുടെ ഗതി മാറി.
90 ദിവസത്തിനകം ഒരു മൗറീഷ്യസ് കമ്പനി 50 കോടിയാണ് വാസനില്‍ നിക്ഷേപിച്ചത്. ഒരു വര്‍ഷത്തിനകം അതേ നിക്ഷേപകന് വീണ്ടും അമ്പതു കോടി കൂടി നിക്ഷേപിച്ചു. ഓഫീസ് തിരുച്ചിയില്‍ നിന്ന് ചെന്നൈയ്ക്ക് മാറ്റി. 2009 മുതല്‍ 2014 വരെ, യുപിഎ കേന്ദ്രം ഭരിച്ച കാലത്ത്, വാസന്റെ ഓഹരി മൂലധനം 230 കോടിയിലേക്കും കടംവാങ്ങിയ മൂലധനം 450 കോടിയിലേക്കും ഉയര്‍ത്തി. 2009ല്‍ 16 കോടിയായിരുന്ന വിറ്റുവരവ് 2012ല്‍ 604 കോടിയായി. മൂന്നു വര്‍ഷം കൊണ്ട് 38 ഇരട്ടി വളര്‍ച്ച. 25 ക്ലിനിക്കുകളും 800 ഒഫ്താല്മോളജിസ്റ്റുകളുമായി സ്ഥാപനം വളര്‍ന്നു വലുതായി. അതും മൂന്നു വര്‍ഷം കൊണ്ട്.
യുപിഎയുടെ രണ്ടാം ഭരണവും വാസന്റെ വളര്‍ച്ചയും പരസ്പരം ബന്ധപ്പെട്ടതാണ്. 2014 ല്‍ വാസന്റെ മൂല്യം നൂറു കോടി ഡോളറായി. വാസന്റെ നൂറാം ക്ലിനിക്ക് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയും ധനമന്ത്രിയും ഗവര്‍ണറും കാരക്കുടിയിലെ ഒരു കണ്ണാശുപത്രി തുറക്കാന്‍ എത്തണമെങ്കില്‍ എത്രമാത്രം വലുതായി ആ സ്ഥാപനമെന്നും അത് ഏതോ വലിയവന്റേതാണെന്നും മനസിലാക്കാം. വലിയ വലിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാസനുമായി സഹകരിക്കാന്‍ ക്യൂ നിന്നു. ആര്‍ബിഐ, എസ്ബിഐ, ബിഎസ്എന്‍എല്‍, ദൂരദര്ശന്, ആകാശവാണി, എംഎംടിസി, എയര്‍ ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്.. പട്ടിക നീളുന്നു.
2014ല്‍ തമിഴ്നാട്ടിലെ ഒരു ജെഡി ഗ്രൂപ്പ് വാസന് എട്ടു കോടിയിലേറെ രൂപ പലിശയില്ലാ വായ്പ്പയായും 40 കോടി പണമായും നല്കി. അതും ഒരു ദിവസം. സ്ഥാപകന്‍ ഡോ. അരുണ്‍ വഴി ഈ പണം എത്തിയത് തമിഴ്നാട്ടിലെ ഒരു വലിയ രാഷ്ട്രീയ നേതാവിനായിരുന്നു, പി. ചിദംബരത്തിന്. ഇതേപ്പറ്റിയുള്ള ആദായനികുതി ഉദ്യോഗസ്ഥന്റെ അന്വേഷണം മറ്റൊരു സത്യം കണ്ടെത്തി. അന്ന് ജെഡി ഗ്രൂപ്പ് നല്‍കിയത് വെറും 40 കോടിയല്ലെന്നും 223 കോടി രൂപയായിരുന്നുവെന്നും. ഇതു കള്ളപ്പണമായിരുന്നുവെന്നും ഇത് ചിദംബരത്തിനാണ് ലഭിച്ചതെന്നും, അന്വേഷിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് ശ്രീനിവാസ റാവു കണ്ടെത്തി. ഇതോടെ ഇയാളെ വകുപ്പ് വേട്ടയാടി. സെന്‍ട്രല്‍ അഡ്മിസിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഇദ്ദേഹം നല്കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ചുരുക്കത്തില്‍ കോടാനുകോടികളുടെ സ്വത്തുള്ള വാസന് ഐ കെയര്‍ ചിദംബരത്തിന്റെയും കാര്‍ത്തിയുടേയും ബിനാമിയാണെന്നാണ് വെളിവാകുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പ്രമുഖ പത്രപ്രവര്ത്തകന് ഗുരുമൂര്‍ത്തി ഇന്ത്യന്‍ എക്സ്പ്രസില്‍ 2016 ഒക്ടോബറില്‍ എഴുതിയിരുന്നു.
എയര്‍സെല്‍ മാക്സിസ്
അഴിമതി നിറഞ്ഞ എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ കാര്‍ത്തി ചിദംബരത്തിനും, ചിദംബരത്തിനും വലിയ പങ്കുണ്ടെന്നാണ് വാര്‍ത്തകള്‍. ഈ ഇടപാടു വഴി ഉണ്ടാക്കിയ കോടികള്‍ കാര്‍ത്തി ഇംഗ്ലണ്ട്, യുഎഇ, തായ്ലന്ഡ്,സിങ്കപ്പൂര്‍, മലേഷ്യ, സൗത്ത് ആഫ്രിക്ക, അമേരിക്ക, സ്വിറ്റ്സര്‍ലാന്‍ഡ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, വെര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, ഗ്രീസ്, സ്പെയിന് എന്നിവിടങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.
കാര്‍ത്തിയുടെ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ക്ക് ലഭിച്ചത്. ഭാരത സ്ഥാപനമായ എയര്‍സെല്ലിനെ മലേഷ്യന്‍ കമ്പനി മാക്സിസ് ഏറ്റെടുത്തതില്‍ വന്‍തിരിമറി നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാര്‍ത്തിക്കുള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങളും അവര്‍ക്ക് ലഭിച്ചു. കാര്‍ത്തിയുടെ കമ്പനി ബ്രിട്ടനിലെ സോമര്‍സെറ്റില്‍ 88 ഏക്കര്‍ കൃഷിത്തോട്ടം 2011 സെപ്തംബറില്‍ പത്തു ലക്ഷം പൗണ്ടുകള്‍ക്ക് വാങ്ങി.
കേംബ്രിഡ്ജിലെ ആര്ട്ടീവിയ ഡിജിറ്റല്‍ ലിമിറ്റഡിലും കാര്‍ത്തിക്ക് നിക്ഷേപമുണ്ട്. ലണ്ടനിലെ ഓപ്പണ്‍ഹീമര്‍ ഇന്വെസ്റ്റ്മെന്റ്സുമായും കാര്‍ത്തിക്ക് ഇടപാടുകളുണ്ട്. ശ്രീലങ്കയിലെ ഫോര്ച്യൂണ്റസിഡന്സീസ് എന്ന റിസോര്‍ട്ടിന്റെ ഭൂരിപക്ഷം ഓഹരികളും കാര്‍ത്തിയുടെ കമ്പനിക്കാണ്. ദ വാട്ടര്‍ ഫ്രണ്ട്, വെലിഗാമ ബേ റിസോര്‍ട്ട്, എമറാള്‍ഡ് ബേ ഹോട്ടല്‍ തുടങ്ങിയ വന്‍കിട റിസോര്‍ട്ടുകള്‍ ഫോര്‍ച്യൂണ്‍ റസിഡന്സീസിന്റെതാണ്.
ദക്ഷിണാഫ്രിക്കയില്‍ മൂന്ന് കൃഷിത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളും (റോവേ ഫാം, കേപ്പ് ഓര്ച്ചാഡ്സ ആന്‍ഡ് വൈന്‍യാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, സാന്ഡ്ലിറ്റ് എന്റര്‍പ്രൈസസ്) കാര്‍ത്തിയുടെ കമ്പനിയുടേതാണ്. ഇവ വാങ്ങാനുള്ള പണം ദുബായ്യിലെ ഡസേര്‍ട്ട് ഡ്യൂണ്‍സ് പ്രോപ്പര്‍ട്ടീസ് വഴിയാണ് എത്തിച്ചത്. ഫിലിപ്പൈന്‍സിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. വെര്‍ജിന്‍ ദ്വീപിലെ സോമര്‍സെറ്റ് സറിജ്ജ് ലിമിറ്റഡ് കാര്‍ത്തിയുടെ കമ്പനിയുടേതാണ്.
മറ്റൊരു കമ്പനിയില്‍ നാലു ലക്ഷം സിംഗപ്പൂര്‍ ഡോളറാണ് കാര്‍ത്തിയുടെ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇതിനു പുറമേ സിങ്കപ്പൂരിന്െ ഗ്രാവിറ്റാസ് ഇന്‍വെസ്റ്റ്മെന്റ്സ്, മാച്ച് പോയന്റ് ഇന്റര്‍നാഷണല്‍ ടെന്നീസ് ഈവന്റ്സ് എന്നിവയില്‍ 120 ലക്ഷം ഡോളറാണ് കാര്‍ത്തിയുടെ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ കോടികളുടെ അനവധി ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
2006ല്‍ എയര്‍സെല്‍ മാക്സിസ് ഇടപാടുകള്‍ക്കു ശേഷമാണ് ഈ ഇടപാടുകളെല്ലാം നടന്നത്. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഇടപാടുകള്‍ നടന്ന സമയത്ത് പി. ചിദംബരമായിരുന്നു കേന്ദ്രധനമന്ത്രി. എയര്‍സെല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ മാക്സിസിന് അനുമതി നല്കിയ ധനമന്ത്രിയുടെ നടപടി നിയമവിരുദ്ധമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
108 ആംബുലന്‍സ്
രാജ്യത്തെ പിടിച്ചുകുലക്കിയ അഴിമതിയാണ് 108 ആംബുലന്‍സുകളുടെ മറവില്‍ നടന്നത്. ഇതിലെ പ്രതികള്‍ യുപിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ മക്കളും. രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍കേന്ദ്രമന്ത്രി സച്ചിന് പൈലറ്റ്, കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ എന്നിവരാണ് പ്രതികള്‍. 2010 മുതല്‍ 2013 വരെയാണ് ക്രമക്കേട് നടന്നത്. 108 ആംബുലസന്സുകള്ക്ക് അനുമതി നല്കിയതു മുതല്‍ ക്രമക്കേടുകളാണ് നടന്നതെന്ന് സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട് ഇതു സംബന്ധിച്ച് രാജസ്ഥാനിലാണ് കേസുള്ളത്. സിബിഐയാണ് അന്വേഷിക്കുന്നതും.
അഫ്സല് ഗുരുവും ഇസ്രത്ത് ജഹാനും
പാര്‍ലമെന്റാക്രമണക്കേസില്‍, വര്‍ഷങ്ങള്‍നീണ്ട നിയമനടപടികള്‍ക്ക് ഒടുവില്‍, നിയമത്തിന്റെ സകലവഴികളും അടഞ്ഞ ശേഷമാണ് അഫ്സല് ഗുരുവെന്ന കൊടുംഭീകരനെ രാജ്യം തൂക്കിലേറ്റിയത്. യുപിഎ ഭരണകാലത്താണ് തൂക്കിക്കൊല നടന്നത്. ചിദംബരം അന്ന് കേന്ദ്രമന്ത്രിയായിരുന്നു.
അന്നൊന്നും മിണ്ടാതിരുന്ന ചിദംബരം ഏതാനും ദിവസം മുമ്പ് അഫ്സല് ഗുരുവിനു വേണ്ടി വാദിച്ച് എത്തിയത് വലിയ വിവാദമായിരുന്നു. അഫ്സല് ഗുരു പാര്‍ലമെന്റാക്രമണത്തില്‍ പങ്കെടുത്തില്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് താന്‍ കരുതുന്നതെന്നുമാണ് പറഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തില്പോലും സാധാരണ ജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കുന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രി പദം വഹിച്ചിരുന്ന ചിദംബരം നടത്തിയത്. കോടതിയലക്ഷ്യക്കേസ് എടുക്കേണ്ട ഒന്നാണിത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ, മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവേദ് ഷെയ്ഖ് അടക്കം നാലംഗ സംഘത്തിലെ അംഗമായിരുന്നു ഇസ്രത്ത് ജഹാന് എന്ന കോളേജ് വിദ്യാര്‍ഥിനി. ഐബി നല്കിയ വിവരമനുസരിച്ച് എത്തിയ പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രത്ത് അടക്കം നാലുപേരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും അവരുടെ സില്‍ബന്തികളായ ചില പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ഇത് വ്യാജഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐയില്‍ സ്വാധീനിച്ച് അവരെക്കൊണ്ട് ഇത് വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് വരുത്തിത്തീര്‍ത്തു. ഇതിന്റെ ഫലമായി സമര്‍ഥരായ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി.
എന്നാല്‍, ലഷ്ക്കര്‍ ചാവേറായിരുന്നു ഇസ്രത്ത് ജഹാനെന്ന് അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി വെളിപ്പെടുത്തിയതോടെ പഴയ വിവാദം വീണ്ടും സജീവമായി. ഇതിനു പിന്നാലെ മുന്‍ ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങും ഇക്കാര്യം സമ്മതിച്ചു. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും ഇക്കാര്യം വെളിപ്പെടുത്തി. ഇസ്രത്ത്, ലഷ്ക്കര്‍ ഭീകരവനിതയാണെന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നുവെന്നതു മാത്രമല്ല, ഇവര്‍ ലഷ്ക്കര്‍ ഭീകരവനിതയല്ലെന്ന് വരുത്താന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം കോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തിച്ചതായും ജി.കെ. പിള്ള വെളിപ്പെടുത്തി. ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ ഭീകരസംഘം നിരപരാധികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കോടതിയെ തെറ്റായ സത്യവാങ്മൂലം നല്കി തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതരമായ കൃത്യമാണ് ചിദംബരം ചെയ്തത്. അന്വേഷണത്തില്‍ ഇടപെട്ടുവെന്നുമാത്രമല്ല കോടതിക്കു മുന്നില്‍ കള്ളവും പറഞ്ഞു. മാത്രമല്ല ഇതിന്റെ ഫലമായി മികച്ച പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിലുമായി.
അഴിമതിക്കാര്‍ക്കു സംരക്ഷണവും രാജ്യദ്രോഹികള്ക്കുപോലും അഭയവും നല്കിയ 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വെളിപ്പെടുന്നതോരോന്നും പ്രമുഖരുടെ പങ്കാണ്. അതിന്റെ പരിസമാപ്തിയില്‍ ആത്യന്തികമായി തുറന്നുകാട്ടപ്പെടുന്നത് ആരായിരിക്കുമെന്നും സൂചനകളുണ്ട്. ഇപ്പോള്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന മരണവെപ്രാളങ്ങള്‍ ആ അവസാന പിടച്ചിലാണെന്നുതന്നെ വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: