കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 1569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2013 ല്‍ ഇത് 1124 ആയിരുന്നു. വര്‍ഷംതോറും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. കൊല്ലം ജില്ലയിലും തിരുവനന്തപുരത്തുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ മലപ്പുറം ജില്ലയാണ് ഇതില്‍ മുന്നില്‍നില്‍ക്കുന്നത്. 2015 ല്‍ മലപ്പുറം ജില്ലയില്‍ മാത്രം 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഏറ്റവുമധികം അഗമ്യഗമനം (Incest) കേസുകളാണ്. 2014 ല്‍ പോസ്കോ (Protection of Children from Sexual Offences) പ്രകാരം 1124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2013 ല്‍ ഇത് 637 ആയിരുന്നു. എഴുപത് ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് വീട്ടിലാണ്. പല കുട്ടികളും ഇത് സഹിക്കുകയോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ചില അമ്മമാര്‍ അത് ഒതുക്കിത്തീര്‍ക്കുകയോ ചെയ്യുകയാണ് എന്നാണ് മഹിളാസമാഖ്യ പറയുന്നത്. കുടുംബത്തില്‍നിന്ന് പിതാവോ സഹോദരനോ അമ്മാവനോ ആരെങ്കിലുമാണ് ഇത് ചെയ്യുന്നതെങ്കില്‍ കുട്ടികള്‍ നിശ്ശബ്ദരാകുന്നു. പക്ഷെ അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നിസ്സീമമാണ്. അത് അവരുടെ ഭാവിയെപ്പോലും ബാധിക്കും. 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുവെന്ന് യൂണിസെഫിന്റെ പഠനം പറയുന്നു.
കുട്ടികള്‍ ഇന്റര്‍നെറ്റിലും ഇലക്ട്രോണിക് മീഡിയകളിലും മൊബൈല്‍ഫോണ്‍ ഉപയോഗത്തിലും മുന്നിലാകുമ്പോള്‍ അവര്‍ക്കെതിരെയുള്ള അക്രമങ്ങളും കൂടുന്നു. വിനോദസഞ്ചാരമേഖലയിലാണ് കുട്ടികള്‍ ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നത്. വിദേശികള്‍ വരുമ്പോള്‍തന്നെ ആണ്‍കുട്ടികള്‍ ലഭ്യമാണോ എന്ന് ചോദിക്കുമെന്ന് ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
ഇന്ന് കുട്ടികള്‍ വീട്ടിലും സ്കൂളിലും പള്ളികളിലും ജുവനൈല്‍ ഹോമുകളിലും പീഡനവിധേയരാകുന്നു. കേരളത്തില്‍, 12 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ഒരു പാസ്റ്ററിനെ 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുകയാണ്. 20,000 രൂപ പിഴയും. കേരളത്തില്‍ ഇത്ര വലിയ ശിക്ഷ ഈ കുറ്റത്തിന് നല്‍കുന്നത് ഇതാദ്യമാണ്. പീച്ചിയിലെ പള്ളിമേടയില്‍ മധ്യവേനല്‍ അവധിക്കാലത്താണ് ഏഴാംക്ലാസുകാരിയെ ബലാല്‍ക്കാരമായി പീഡിപ്പിച്ചത്. എസ്ടി വിഭാഗത്തില്‍പ്പെട്ട മറ്റൊരു കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്കെതിരെ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ കേസ്. കുട്ടികളെ വീട്ടിലോ സ്കൂളിലോ മാനഭംഗപ്പെടുത്തുന്നത് അവര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ ആകുമ്പോള്‍ അവരുടെ മനോനില തകരുന്നു.
അച്ഛനും സഹോദരനും അമ്മാവനും നടത്തുന്ന മാനഭംഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ പീഡനക്കേസുകളില്‍ 42 ശതമാനം വര്‍ധനയുണ്ടെന്നാണ് എന്‍സിആര്‍ബി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ല്‍ 1877 കേസുകളായിരുന്നത് 2014 ല്‍ 4893 കേസുകളായി ഉയര്‍ന്നു.
ഇന്ന് ചില അച്ഛനും സഹോദരന്മാര്ക്കുംപോലും കുട്ടികള്‍- ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ലൈംഗികോപകരണങ്ങളാണ്. ബാലപീഡനത്തിനെതിരെ ‘പോസ്കോ’ എന്ന നിയമസംവിധാനം ഉണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ കുറവാണ്. അതിന് കാരണം ഇത് വീടുകളില്‍തന്നെ ഒതുക്കപ്പെടുന്നതോ, കുട്ടികള്‍ ഭയന്ന് വെളിപ്പെടുത്താതിരിക്കുന്നതോ ആണ്. കുട്ടികള്‍ പീഡനമനുഭവിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷംമൂലം അവര്‍ ഭാവിയില്‍ ലൈംഗികവൈകൃത മനോഭാവക്കാരനായി വളരുന്നു. കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗികപീഡനം ഉണ്ടാക്കുന്ന മനസികസംഘര്‍ഷം ലഘൂകരിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ല. ഈ അക്രമങ്ങളില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യുന്നതുപോലും അപൂര്‍വ്വമാകുന്നത് ഈ ക്രിമിനലുകള്‍ അച്ഛനോ സഹോദരനോ ബന്ധുക്കളോ ആകയാലാണ്. ഒരമ്മയ്ക്കും തന്റെ മകനെയോ മകളെയോ വീട്ടില്‍ മറ്റൊരാളോടൊപ്പമോ, അയല്പക്കത്തോ വിടാനാകാത്ത സാമൂഹ്യാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.
പരിഷ്കൃതരെന്നഭിമാനിക്കുന്ന കേരളം ആസാംപോലുള്ള വടക്കന്‍ സംസ്ഥാനങ്ങളെക്കാള്‍ ബാലപീഡനത്തിന് മുന്നിലാണ്. ഇത് തെളിയിക്കുന്നത് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍തന്നെ ലൈംഗികവിദ്യാഭ്യാസം നല്‍കണമെന്നാണ്. ഏതുതരം സ്പര്‍ശമാണ് ചീത്ത, ഏതാണ് നല്ലത് എന്ന് പഠിപ്പിക്കണം. അവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വിവരിക്കാന്‍ അവര്‍ക്ക് വാക്കുകളില്ല. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ (ടീച്ചര്‍മാരും പീഡകരാണ്) കുട്ടികളെ ലൈംഗികവിദ്യാഭ്യാസം നല്കി വളര്‍ത്തുകയും അവരെ പീഡിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നേടിക്കൊടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: