തിരുവനന്തപുരം: കേരളത്തിലെ പൊതുമരാമത്ത് കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ സേവനനികുതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുപ്രകാരം 2015 മാര്‍ച്ചിന് മുമ്പ് എടുത്ത കരാറുകള്‍ക്ക് 2020 മാര്‍ച്ച് 31വരെ സേവനനികുതി ഒഴിവാക്കി. സേവന നികുതി ഇതിനകം അടച്ച കരാറുകാര്‍ക്ക് അത് തിരിച്ചുനല്‍കും. 2015ന് മുമ്പ് നിര്‍മ്മിച്ച അണക്കെട്ടുകള്‍, കനാലുകള്‍ എന്നിവയ്ക്ക് 2012 ജൂലൈ മുതല്‍ 2014 ജനുവരി 29 വരെ കാലയളവില്‍ സേവനനികുതി ഏര്പ്പെടത്തിയിരുന്നത് ഒഴിവാക്കി.
ആള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഇതു സംബന്ധിച്ച് കേന്ദ്രധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതായി അസോസിയേഷന് ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആയിരംകോടി രൂപയുടെ വര്‍ക്കുകള്‍ യാതൊരു ടെണ്ടര്‍ നടപടികളുമില്ലാതെ അക്രഡിറ്റഡ് ഏജന്‍സി എന്നപേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള പൊതുമരാമത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സണ്ണി ചെന്നിക്കര ആവശ്യപ്പെട്ടു. ഹില്‍ ഹൈവേ-ചെറാപുഴ-പയ്യാവൂര്‍-വള്ളിത്തോട് റോഡ്- 237 കോടി, നാടുകാണി-നിലമ്പൂര്‍-മഞ്ചേരി-മലപ്പുറം- തിരൂരങ്ങാടി-പരപ്പനങ്ങാടി – 450 കോടി, കോഴിക്കോട്-തൊണ്ടയാട് മേല്‍പ്പാലം -59 കോടി, രാമനാട്ടുകര മേല്‍പ്പാലം – 85 കോടി എന്നീ വര്‍ക്കുകളാണ് ടെണ്ടര്‍ നടപടികള്‍ കൂടാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിരിക്കുന്നത്.
ഓരോ ഇനം പ്രവര്‍ത്തികള്‍ക്കും നിലവിലുള്ള പൊതുമരാമത്ത് നിരക്കിനെക്കാള്‍ ഇരട്ടിയിലധികം നല്‍കിയാണ് വര്‍ക്കുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ പുതിയതായി നടപ്പിലാക്കിയ ഡിഎസ്ആര്‍ നിരക്ക് പ്രൈസ് രീതിയില്‍ കേരളത്തില്‍ ഒറ്റനിരക്കുള്ളപ്പോഴാണ് ഈ വര്‍ക്കുകള്‍ക്ക് ഇരട്ടിയിലധികം തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 കോടി രൂപയ്ക്ക് തീരേണ്ട പ്രവര്‍ത്തിയാണ് നാടുകാണി-പരപ്പനങ്ങാടി റോഡ്. ഈ റോഡിന് സൊസൈറ്റിക്ക് കൊടുക്കുന്നത് 450 കോടിരൂപയാണ്. 20 കോടിക്ക് തീരേണ്ട മേല്‍പ്പാലങ്ങള്‍ക്ക് 100 കോടിരൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ അഡാന്സും നല്‍കും.
ബില്‍ സമര്‍പ്പിക്കുമ്പോള്‍ കരാറുകാര്‍ക്ക് മുന്‍ഗണനാപ്രകാരം നല്കുന്ന ലിസ്റ്റ് അട്ടിമറിച്ച് ഇവര്‍ക്ക് ഉടനെ പണം നല്‍കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വര്‍ക്കുകള്‍ പോകുമ്പോഴാണ് യാതൊരു ടെണ്ടര്‍ നടപടികളും കൂടാതെ സൊസൈറ്റിയുടെ മറവില്‍ പൊതുമരാമത്ത് വകുപ്പ് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: