കോഴിക്കോട്: തൂണേരിയിലെ വെള്ളൂരില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് സി കെ ഷിബിന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പ്രതികളെ രണ്ടാം സാക്ഷിയും തിരിച്ചറിഞ്ഞു. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. മാറാട് പ്രത്യേക കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ മുമ്പാകെ നടന്ന വിചാരണയിലാണ് രണ്ടാം സാക്ഷി അഖില്‍ പ്രതികളെ തിരിച്ചറിഞ്ഞത്. അന്നത്തെ അക്രമത്തില്‍ പരിക്കേറ്റവരില്‍ ഒരാളാണ് അഖില്‍.
മുസ്ലീം ലീഗ് ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ട തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയില്‍ (28) സഹോദരന് മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ്-25) എന്നിവരെയാണ് സാക്ഷി തിരിച്ചറിഞ്ഞത്.
ഒന്നാം സാക്ഷി കുമാരന്റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. നേരത്തെ നടന്ന വിചാരണയില്‍ കുമാരന് അഞ്ച് പ്രതികളെയും ഇവര്‍ ഉപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ കുമാരനാണ് കേസിലെ പ്രധാന സാക്ഷി. ഇയാളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ന് അഖിലിന്റെ ക്രോസ് വിസ്താരവും മൂന്നും നാലും സാക്ഷികളായ രഖില്‍, ലിനീഷ് എന്നിവരുടെ വിസ്താരവും നടക്കും.
2015 ജനുവരി 22ന് രാത്രിയാണ് ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കേസില്‍ മുസ്ലീം ലീഗുകാരായ 18 പേരാണ് പ്രതികള്‍. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ വിശ്വന്, അഡ്വ. ബിനുമോന് സെബാസ്റ്റിയന്, അഡ്വ. ഡി അരുണ്‍ബോസ് എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി കെ ശ്രീധരന്, ജോസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: