കൊച്ചി: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ജിജി തോംസണിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കണ്ണൂര്‍ സ്വദേശി എ.കെ ഷാജി നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ. എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. ചീഫ് സെക്രട്ടറിയായിരിക്കെ മലങ്കര സഭാ സമ്മേളനത്തില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായ ഈ നടപടിയില്‍ ജിജി തോംസണിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും പാമോയില്‍ കേസില്‍ ഉള്‍പ്പെട്ട ജിജി തോംസണിനെ റിട്ടയര്‍മെന്റിനുശേഷം ഇത്തരമൊരു പദവിയില്‍ നിയമിക്കുന്നത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിയിലെ ആവശ്യം പൊതുതാല്പര്യമെന്ന പേരില്‍ പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: