ശിവാകൈലാസ്
വിളപ്പില്‍ശാല: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തെങ്കാശി റോഡിനും സാധ്യത തെളിയുന്നു. തിരുവനന്തപുരം കന്യാകുമാരി റോഡ് വഴി വാഹങ്ങളുടെ എണ്ണം നിയന്ത്രണാതീതമാണ്. തുറമുഖം വരുന്നതോടെ ഇറക്കുമതി കയറ്റുമതി ആവശ്യങ്ങള്‍ക്കായി എത്തുന്ന വാഹങ്ങങ്ങള്‍ കൂടിയാകുമ്പോള്‍ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് തമിഴ്നാട് ഭാഗത്തേയ്ക്ക് കാട്ടാക്കട കിള്ളി വഴി പുതിയ റോഡ് വേണമെന്ന ആവശ്യം ഉയരുന്നത്.
നിലവില്‍ തെങ്കാശിയിലേക്ക് തിരുവനന്തപുരം നെടുമങ്ങാട് പാലോട് കുളത്തൂപ്പുഴ തെന്മല ചെങ്കോട്ട വഴിയാണ് ഗാതാഗത സൗകര്യമുള്ളത്. കാട്ടാക്കട വഴി ആലോചനയിലുള്ള പുതിയ പാത യാഥാര്‍ത്ഥ്യമായാല്‍ യാത്രാ ദൈര്‍ഘ്യവും കുറയും. സുഗമമായ ഗതാഗതം ഒരുക്കുന്നതിന് ഇതിനോടകം തന്നെ നിരവധി റോഡുകള്‍ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ വിഴിഞ്ഞം, ചാവടിമുക്ക്, മുക്കംപാലമൂട്, കിള്ളി, വിളപ്പില്‍ശാല, ചെറുകോട്, വേങ്കോട്, പോത്തന്‍കോട് വഴിയുള്ള റോഡ് അനുയോജ്യമെന്ന നിഗമനത്തിലാണ് അധികൃതര്‍. വിഴിഞ്ഞം തുറമുഖത്തേക്ക് തമിഴ്നാട്ടില്‍ നിന്ന് വളരെ വേഗത്തിലും ഗതാഗത കുരുക്കില്‍ പെടാതെയും എത്തിച്ചേരുവാനുള്ള സൗകര്യം, പ്രധാന പാതകളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന വാഹനങ്ങളുടെ വര്‍ദ്ധനവ് ഇവയൊക്കെ പഠനവിധേയമാക്കിയാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വാങ്ങാതെ റോഡ് പണി നടത്താനാകുമോ എന്നതിനെ കുറിച്ചും പഠനം നടക്കുന്നുണ്ട്. അന്‍പതോളം മീറ്റര്‍ വീതിയില്‍ ഹൈവെ ബൈ പാസ് ആയാകും റോഡ് നിര്‍മ്മിക്കുക. പൊതുവെ യാത്രാ ക്ലേശമുള്ള തലസ്ഥാന നഗരിയിലെ പ്രധാന പാതയിലൂടെ വിഴിഞ്ഞം തുറമുഖത്തേക്ക് കണ്ടെയ്നര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കൂടി കടന്നുവരുമ്പോള്‍ നഗരം വീര്‍പ്പുമുട്ടും. ഇത് പരിഹരിക്കാന്‍ തിരക്കു കുറഞ്ഞ മലയോര മേഖലയിലൂടെ ബൈ പാസ് നിര്‍മ്മിക്കുക വഴി പ്രയോജനകരമാകുമെന്നതാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പുതിയ അന്തര്‍സംസ്ഥാന പാതയ്ക്കായി വ്യക്തികളില്‍ നിന്ന് ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാലും വസ്തുവിന് നല്‍കേണ്ട പൊന്നും വില നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മലയോര ഗ്രാമീണ മേഖലയില്‍ വളരെ കുറവാണ്. ഭൂമി വിട്ടുനല്‍കാനും വലിയ എതിര്‍പ്പുകള്‍ ഉണ്ടാകാനിടയില്ല. മലയോര ഗ്രാമങ്ങള്‍ വികസനകുതിപ്പിലേക്ക് നീങ്ങുമെന്നതും അന്തര്‍സംസ്ഥാന പാത എന്ന ആശയത്തെ ഇവിടുത്തുകാര്‍ സ്വാഗതം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: