ചങ്ങനാശ്ശേരി: അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള കോട്ടയം ജില്ലാകളക്ടറുടെ നടപടികള്‍ വര്‍ഗീയഅജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഹിന്ദുഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് കമ്മറ്റി ആരോപിച്ചു. കുറുംബനാടം പൈലിക്കവലക്കു സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആരാധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. ഈ ആരാധനലയത്തിനെതിരെ ഹിന്ദുഐക്യവേദി രേഖാമൂലം കളക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. ആരാധനാ കേന്ദ്രത്തിന്റെ പുതിയ അപേക്ഷയുടെ വിചാരണ നടക്കുന്നതറിഞ്ഞ് ഹാജരായ ഹിന്ദു ഐക്യവേദി താലൂക്ക്കമ്മറ്റി പ്രസിഡന്റ് ടി.ആര്. രവീന്ദ്രനെ വിചാരണ വേളയില്‍ ‘ആവശ്യമില്ലാത്തവരെ എന്തിനാണ് ഇവിടെ കയറ്റിയത്’ എന്നുപറഞ്ഞ് അവഹേളിക്കുകയും ഇദ്ദേഹത്തിന്റെ അഭിപ്രായം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതില്‍ യോഗം പ്രതിക്ഷേധിച്ചു.
വിചാരണയ്ക്ക് നോട്ടീസ് ലഭിച്ച് ഹാജരായ തദ്ദേശവാസികള്‍ അഭിഭാഷകന്റെ സഹായ ആവശ്യമുണ്ടെന്നും, പരാതിയുടെ പകര്‍പ്പ് തന്നിട്ടില്ലെന്നും പറഞ്ഞത് വകവയ്ക്കാതെ ധാര്‍ഷ്ട്യത്തോടെ ‘നിങ്ങള്‍ മറ്റുനടപടികളുമായി മുന്നോട്ട് പൊയ്ക്കൊള്ളുവാന്‍ അപേക്ഷകരോട്’ പറഞ്ഞ് വിചാരണ അവസാനിപ്പിക്കുകയാണുണ്ടായത്. മുമ്പ് സ്വര്‍ഗീയ വിരുന്ന് ആരാധനാലയ നിര്‍മ്മാണ അപേക്ഷ നിരസിച്ച മുന്ജില്ലാകളക്ടറുടെ നടപടിയില്‍ ഇടപെട്ട് അനുമതി നല്കുവാന് ശ്രമിച്ചതില്‍ ഇപ്പോഴത്തെ കളക്ടര്‍ വിവാദത്തിലായിരുന്നു. നിലവിലുള്ള ഭരണകൂടത്തിലെ ചിലരുടെയും, മുന്‍ ചീഫ് സെക്രട്ടറിയുടെയും മറ്റും വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനാണ് വേണ്ടത്ര ഭരണപരിചയമില്ലാത്ത ആളെ കോട്ടയത്ത് കളക്ടറായി നിയമിച്ചതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ദുരൂഹമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രത്തിന് അനുമതി നല്കിയാല് വന്പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: