വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ വിയറ്റ്നാം, മാരാംവീട് മേഖലകളിലെ സമാധാന ജീവിതം തകര്‍ത്തുകൊണ്ട് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന യുവാവ് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മാരാംവീട് പാലത്തിനുസമീപവും വിയറ്റ്നാം മേഖലയിലും വടിവാളുമായി സംഘം ഒരു മണിക്കൂറോളം ജനങ്ങള്‍ക്കുനേരെ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞിരുന്നു. പോലീസ് പോയതോടെ ഭീഷണിയും അസഭ്യവര്‍ഷവും തുടര്‍ന്നപ്പോള്‍ നാട്ടു കാര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. ഇതിനുശേഷം എസ്ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഒരു യുവാവിനെ പിടികൂടാന്‍ സാധിച്ചു. മറ്റ് പ്രതികളെല്ലാം ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. മിക്കവരും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ആഴ്ചകള്‍ക്ക് മുമ്പും ഇവരുടെ നേതൃത്വത്തില്‍ നിരവധി യുവാക്കളെ തല്ലിച്ചതച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ സന്ധ്യമയങ്ങിയാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമായിരിക്കും ഉരിത്തിരിയുക. ഉത്സവപറമ്പുകളിലും ഇവര്‍ സംഘര്‍ഷമുണ്ടാക്കുന്നു. വരാനിരിക്കുന്ന കുംഭഭരണിയും മീനഭരണിയുമെല്ലാം കണക്കിലെടുത്ത് ശക്തമായ സുരക്ഷയൊരുക്കുവാന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: